ഡൽഹിയിലെ മലിനീകരണത്തിൽ പൊറുതി മുട്ടി, # നാട്ടിലേക്ക് മടക്കം; പ്രകൃതിയെ അറിഞ്ഞ് $ റിൻസിങിന്റെ ‘അഗാപി’

Mail This Article
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോടൻ ബൂട്ടിയ എന്ന വനിത. തിരക്കേറിയ നഗരങ്ങളിൽ നിന്നും പ്രകൃതിയോട് ചേർന്നുള്ള ജീവിതത്തിലേക്ക് സ്വയം പറിച്ചു നടാൻ ആഗ്രഹിച്ച റിൻസിങ്ങ് ഇന്ന് അപൂർവ ഹിമാലയൻ സസ്യങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ചർമ സംരക്ഷണ ഉൽപന്ന ബ്രാൻഡുമായി ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
2013ലായിരുന്നു കോർപ്പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സിക്കിമിലേക്കുള്ള റിൻസിങ്ങിന്റെ മടക്കം. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയ കാലമായിരുന്നു അത്. ഡൽഹിയിലെ മലിനീകരണത്തിന് നടുവിൽ ഇടുങ്ങിയ മുറിയിലുള്ള ജീവിതത്തിൽ നിന്നും രക്ഷപെട്ട് ശുദ്ധവായു ശ്വസിച്ച് സമാധാനപൂർണമായി നാട്ടിൽ ജീവിക്കണം എന്ന തോന്നൽ അതോടെ ശക്തമായി. നാട്ടിലെത്തിയ ശേഷം സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലിയെക്കുറിച്ച് അറിയാനും പഠിക്കാനുമാണ് ഏറെ നാളുകൾ നീക്കിവച്ചത്. അതിനിടെ ചർമ സംരക്ഷണ ഉൽപന്നങ്ങളെക്കുറിച്ച് ഗവേഷണങ്ങളും നടത്തി. ഈ മേഖലയിൽ എന്ത് ചെയ്യാനാവും എന്നായി ചിന്ത. അത് ഒടുവിൽ ‘അഗാപി സിക്കിം’ എന്ന ബ്രാൻഡിൽ എത്തിച്ചേരുകയായിരുന്നു.
2019 ലാണ് സഹസ്ഥാപകയായ വർഷ ശ്രേഷ്ഠയുമായി ചേർന്ന് റിൻസിങ്ങ് അഗാപി സിക്കിം എന്ന കമ്പനിക്ക് രൂപം നൽകിയത്. കൈകൾ കൊണ്ട് നിർമിക്കുന്ന പൂർണമായും പ്രകൃതിദത്തമായ ചർമ സംരക്ഷണ ഉത്പന്നങ്ങളാണ് ബ്രാൻഡിന്റെ മുഖമുദ്ര. രാസവസ്തുക്കൾ അടങ്ങാത്ത ഈ ഉത്പന്നങ്ങളിൽ റിൻസിങ്ങിന്റെ നാട്ടിൽ കണ്ടുവരുന്ന അപൂർവ സസ്യങ്ങൾ തന്നെയാണ് പ്രധാന ഘടകങ്ങൾ. സിക്കിമിൽ വളർന്ന റിൻസിങ്ങ്, പലതരം ചർമരോഗങ്ങൾ പരിഹരിക്കാൻ പ്രകൃതിദത്തമായി വളരുന്ന സസ്യങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നിരീക്ഷിച്ചിരുന്നു. ഈ ചേരുവകൾ കാലങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും ചർമസംരക്ഷണ വ്യവസായത്തിൽ അവ അധികമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. അതിനാൽ ഇവയെക്കുറിച്ച് നന്നായി അറിയാവുന്ന റിൻസിങ്ങിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
റിഹാബിലിറ്റേഷൻ സെന്ററുകളിലും സ്ത്രീകൾക്കായി വർക്ക് ഷോപ്പുകൾ നടത്തി. സിക്കിം സർക്കാരും വ്യത്യസ്ത സ്വാശ്രയ സംഘങ്ങളുമായി ചേർന്ന് സിക്കിമിന്റെ ഉൾപ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങളിലും റിൻസിങ്ങ് പങ്കാളിയാകുന്നുണ്ട്. ഒരു ബ്രാൻഡ് എന്ന നിലയിൽ അഗാപി വളർന്നതിനിടയിലും ചർമസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പഠിക്കാനാണ് റിൻസിങ്ങിന്റെ ശ്രമം. അടുത്തയിടെ യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗാനിക് കോസ്മെറ്റിക് ഫോർമുലേഷൻ സ്കൂളായ ഫോർമുല ബോട്ടാണിക്കയിലെ ഓൺലൈൻ കോഴ്സും റിൻസിങ്ങ് പൂർത്തിയാക്കി.