ADVERTISEMENT

Sabalenka -യുക്രെയ്ൻ - റഷ്യ യുദ്ധം കാരണം കഴിഞ്ഞ തവണ സ്വന്തം രാജ്യത്തിന്റെ പേരോ പതാകയോ ഇല്ലാതെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടിവന്ന താരമാണ് ബെലാറൂസിന്റെ അരീന സബലേങ്ക. കന്നി ഗ്രാൻസ്‍ലാം കിരീടം നേടിയിട്ടും ഒരു സ്വതന്ത്രതാരം എന്ന ലേബലിൽ ഒതുങ്ങിപ്പോകേണ്ടിവന്നതിന്റെ പ്രയാസം അവർക്കുണ്ടായിരുന്നു. ടൂർണമെന്റിൽ മത്സരശേഷം സബലേങ്കയ്ക്ക് കൈ നൽകാൻ യുക്രെയ്ൻ താരം വിസമ്മതിച്ചതും വിവാദമായിരുന്നു.

ഒരു വർഷത്തിനു ശേഷം, ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായി വീണ്ടും മെൽബണിലെ റോഡ് ലവർ അരീനയിൽ എത്തിയപ്പോൾ സബലേങ്കയ്ക്ക് അതിജീവിക്കേണ്ടിവന്നത് എതിരാളികളെ മാത്രമല്ല, സ്വന്തം മനസാക്ഷി ഉയർത്തിയ വെല്ലുവിളികളെ കൂടിയായിരുന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ട സബലേങ്ക, ടൂർണമെന്റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടാതെ സർവാധിപത്യത്തോടെ റോഡ് ലവർ അരീനയിൽ തുടർച്ചയായ രണ്ടാം വർഷവും കിരീടമുയർത്തി. വില്യംസ് സഹോദരിമാരുടെ തേർവാഴ്ചയ്ക്കു ശേഷം വനിതാ ടെന്നിസിൽ ഇനി വരാനിക്കുന്നത് സബലേങ്കക്കാലം!

∙ ആധിപത്യം ഉറപ്പിക്കും പവർ ഗെയിം 
ഓൾ‌ ഔട്ട് അറ്റാക്ക്- ഈ കളിരീതിയാണ് ഓസ്ട്രേലിയൻ ഓപ്പണെന്നോ ഫ്രഞ്ച് ഓപ്പൺ എന്നോ വ്യത്യാസമില്ലാതെ മികവുതെളിയിക്കാൻ സബലേങ്കയെ സഹായിക്കുന്നത്. കളിക്കുന്നത് ഹാർഡ് കോർട്ടിലാണെങ്കിലും ക്ലേ കോർട്ടിലാണെങ്കിലും തുടക്കം മുതൽ സബലേങ്ക അറ്റാക്കിങ് മോഡിലേക്ക് മാറും. ആദ്യ ഗെയിം മുതൽ എതിരാളിക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ സബലേ

പ്രഫഷനൽ ടെന്നിസിൽ അരങ്ങേറിയതു മുതൽ ഈ അറ്റാക്കിങ് കളിരീതിയാണ് സബലേങ്ക തുടർന്നുവന്നതെങ്കിലും തനിക്കു ലഭിക്കുന്ന ലീഡ് നഷ്ടപ്പെടാതെ നോക്കുന്നതിൽ പലപ്പോഴും സബലേങ്കയ്ക്കു പിഴച്ചു. തുടർച്ചയായി മൂന്നു തവണ ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ സെമിഫൈനലിൽ എത്തിയിട്ടും ഫൈനലിൽ കാണാതെ പുറത്താകാനുള്ള കാരണം ഇതായിരുന്നു. സെർവിലും ബാക്ക് ഹാൻഡ് റിട്ടേണുകളിലും മികവു പുലർത്തിയിട്ടും ഫോർ ഹാൻഡ് ഷോട്ടുകളിലെ ടെക്നിക്കൽ പ്രശ്നമായിരുന്നു ഒരുപരിധിവരെ സബലേങ്കയുടെ തിരിച്ചടികൾക്കു കാരണം. ഷോട്ട് സിലക്‌ഷനിൽ വരുത്തുന്ന പിഴവും സബലേങ്കയെ പിന്നോട്ടുവലിച്ചു.

 ‘വിദഗ്ധമായ’ തിരിച്ചുവരവ്
തങ്ങളുടെ കളിമികവ് മെച്ചപ്പെടുത്താൻ മറ്റു ടെന്നിസ് താരങ്ങൾ ഫിറ്റ്നസ് ട്രെയ്നർമാരുടെയും ലോകോത്തര പരിശീലകരുടെയും പിറകേ പോയപ്പോൾ സബലേങ്ക അന്വേഷിച്ചത് ഒരു ബയോമെക്കാനിക്സ് വിദഗ്ധനെയാണ്! പവർഫുൾ സെർവുകൾ തുടർച്ചയായി തൊടുത്തുവിടാൻ സാധിക്കുമെങ്കിലും സെർവുകൾക്കു മേൽ കൃത്യമായ നിയന്ത്രണമില്ലാത്തതിനാൽ ഡബിൾ ഫോൾട്ടുകൾ വരുത്തുന്നത് സബലേങ്കയുടെ പതിവായിരുന്നു.

ജയിച്ചുനിൽക്കുന്ന പല മത്സരങ്ങളിലും സബലേങ്കയെ പിന്നോട്ടുവലിച്ചതും സമ്മർദത്തിലാക്കി മത്സരം തോൽപിച്ചതും ഈ സെർവ് പ്രശ്നം തന്നെ. ആദ്യമൊക്കെ തന്റെ മാനസികമായ നിയന്ത്രണമില്ലായ്മയാണ് ഈ സെർവ് പ്രശ്നത്തിനു കാരണമെന്നാണ് സബലേങ്ക കരുതിയത്. പിന്നീട് തന്റെ പരിശീലകരിൽ ഒരാളുടെ നിർബന്ധപ്രകാരമാണ് ഒരു ബയോമെക്കാനിക്സ് വിദഗ്ധന്റെ സേവനം തേടാൻ സബലേങ്ക തീരുമാനിക്കുന്നത്. തന്റെ കരിയർ തന്നെ ഈ തീരുമാനം മാറ്റിമറിച്ചതായി സബലേങ്ക പറയുന്നു.

‘എന്റെ സെർവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ, ഒരു ബയോമെക്കാനിക്സ് ട്രെയ്നർ എത്തിയതോടെ കാര്യങ്ങൾ മാറി. അദ്ദേഹം എന്റെ മാച്ച് വിഡിയോസ് പലതവണ കണ്ടു. അതിൽ നിന്ന് സെർവിൽ ഞാൻ വരുത്തുന്ന സാങ്കേതിക പിഴവുകൾ കണ്ടെത്തി. ഈ പിഴവുകൾ തിരുത്തുന്നതിലായിരുന്നു പിന്നീടുള്ള ശ്രദ്ധ. ആദ്യമൊക്കെ സർവശക്തിയുമെടുത്ത് സെർവ് ചെയ്യുകയായിരുന്നു എന്റെ പതിവ്. എന്നാൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം ടെക്നിക്കിലും പ്ലേസ്മെന്റിലും കൂടുതൽ ശ്രദ്ധിച്ചു. മിനിമം പവറിൽ മാക്സിമം റിസൽട്ട് ഉണ്ടാക്കുന്നതെങ്ങനെയെന്നു പഠിച്ചു. ഇപ്പോൾ എന്റെ സെർവുകൾ പഴയതിനെക്കാളും സ്മൂത്താണ്. പണ്ടത്തെ അത്ര എനർജി ആവശ്യമില്ലതാനും’ - സബലേങ്ക പറയുന്നു. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ 4 മത്സരങ്ങളിൽ നിന്നായി 56 ഡബിൾ ഫോൾട്ടുകൾ വരുത്തിയ സബലേങ്ക, ഈ വർഷം ആകെ വരുത്തിയത് 11 ഡബിൾ ഫോൾട്ടുകൾ മാത്രം !

തുണച്ചത് ‘മൊട്ടഭാഗ്യം!’
ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനു മുൻപായി വിചിത്രമായ ഒരു ആചാരം സബലേങ്ക തുടങ്ങിവച്ചു. ഓരോ മത്സരത്തിനും മുൻപ് കോർട്ടിലെത്തിയ ശേഷം നേരെ ഗാലറിയിലേക്കു പോയി തന്റെ ഫിറ്റ്നസ് ട്രെയ്നർ ജേസൻ സ്റ്റേസിയുടെ സുന്ദരമായ മൊട്ടത്തലയിൽ മാർക്കർ പേന ഉപയോഗിച്ച് ഒരു ഓട്ടോഗ്രാഫ് ഇടും. ഇതിനു ശേഷമാണ് ആദ്യ സെർവിനായി സബലേങ്ക തയാറാടെക്കുന്നത്. ഫൈനൽ വരെ തുടർന്ന ഈ ആചാരമാണ് തന്റെ വിജയരഹസ്യമെന്ന് ഒരു കുസൃതിച്ചിരിയോടെ സബലേങ്ക പറയുന്നു.

ഇത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചെയ്യുമ്പോൾ എനിക്ക് ആത്മവിശ്വാസം ലഭിക്കുന്നു. മനസ്സിനെ ശാന്തമാക്കി വയ്ക്കാൻ സാധിക്കുന്നു. ഫൈനൽ വരെ ഇതു ഫലം ചെയ്തതിൽ സന്തോഷം- സബലേങ്ക പറയുന്നു. ടൂർണമെന്റിൽ ഉടനീളം തന്റെ ടീമിനെ ചേർത്തുനിർത്തിയ സബലേങ്ക, ഓരോ മത്സരശേഷവും ഇവർക്കൊപ്പമുള്ള വിജയാഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

ടെന്നിസിലെ പുതിയ ഗ്ലാമർ ഗേൾ 
മാർട്ടിന ഹിൻ‌ഗിൽ, ഗബ്രിയേല സബട്ടിനി, മരിയ ഷറപ്പോവ തുടങ്ങിയവരുടെ പിൻഗാമിയായി വനിതാ ടെന്നിസിലെ ഗ്ലാമർ ഗേൾ പട്ടം ഇപ്പോൾ കയ്യടക്കിവച്ചിരിക്കുന്ന താരം കൂടിയാണ് സബലേങ്ക. ഗ്രാൻസ്‍‌ലാം കിരീടനേട്ടങ്ങൾക്കു മുൻപുതന്നെ തന്റെ ബിക്കിനി ഫോട്ടോഷൂട്ടുകളും ബീച്ച് ഫോട്ടോസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സബലേങ്ക ശ്രദ്ധേയയായിരുന്നു.

പല ടോപ് ബ്രാൻഡുകളുടെയും മോഡലായും ഈ ഇരുപത്തിയഞ്ചുകാരി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെന്നിസ് താരമായിരുന്നില്ലെങ്കിൽ മോഡലിങ് കരിയറിലേക്കു കടക്കുമായിരുന്നു എന്നും ഒരു അഭിമുഖത്തിൽ സബലേങ്ക പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com