2011 ലോകകപ്പ് ഫൈനലിലെ താരം ധോണിയല്ല, മറ്റൊരാൾക്ക് അവകാശപ്പെട്ടതെന്ന് ഗൗതം ഗംഭീർ

Mail This Article
മുംബൈ∙ 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം എം.എസ്. ധോണിക്കല്ല നൽകേണ്ടതെന്നും അതു മറ്റൊരു താരത്തിന് അവകാശപ്പെട്ടതാണെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ശ്രീലങ്ക ഉയർത്തിയ 275 റൺസ് വിജയ ലക്ഷ്യം 48.2 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഫൈനലിൽ സിക്സടിച്ച് ക്യാപ്റ്റൻ ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
91 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനായിരുന്നു കളിയിലെ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ടീമിലുണ്ടായിരുന്ന ഗൗതം ഗംഭീർ 97 റൺസുമായി മടങ്ങി. എന്നാൽ പേസർ സഹീർ ഖാനു കളിയിലെ താരത്തിനുള്ള അവാർഡ് നൽകണമായിരുന്നെന്നാണു ഗംഭീറിന്റെ വാദം. 2023 ഏകദിന ലോകകപ്പിലെ ബംഗ്ലദേശ്– ന്യൂസീലൻഡ് മത്സരത്തിന് കമന്ററി പറയുന്നതിനിടെയാണ് ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കിയത്.
2011 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പന്‍ ബോളിങ്ങായിരുന്നു സഹീർ ഖാന്റേത്. താരത്തിന്റെ ആദ്യ മൂന്ന് ഓവറുകളിൽ സ്കോർ ചെയ്യാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. 21 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ സഹീർ ഖാൻ ഒന്നാമതെത്തി. മറുപടി ബാറ്റിങ്ങിൽ വിരേന്ദർ സേവാഗ്, സച്ചിൻ തെൻഡുൽക്കർ എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
വിരാട് കോലിയും ഗൗതം ഗംഭീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോലിയുടെ പുറത്താകലിനു ശേഷം ധോണി ഗംഭീറിനൊപ്പം ചേർന്നു. നാലാം വിക്കറ്റിൽ 109 റൺസാണു കൂട്ടിച്ചേര്‍ത്തത്. എന്നാൽ ഗംഭീറിന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 97 റൺസെടുത്തു താരം പുറത്താകുകയായിരുന്നു. 91 റൺസുമായി കളി ജയിപ്പിച്ചതോടെയാണ് പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരം ധോണിക്കു ലഭിച്ചത്.