പി.വി.അൻവറിന്റെ ആരോപണം: എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

Mail This Article
കോട്ടയം∙ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നത ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കും.
പൊലീസ് സേനയിൽ അച്ചടക്കത്തിന്റെ പ്രാധാന്യം പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് അച്ചടക്കത്തിൽനിന്നു വ്യതിചലിക്കരുത്. പൊലീസിൽനിന്നു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇപ്പോഴും പൊതുസമൂഹത്തിനുണ്ട്. ഇത്തരം മാറ്റങ്ങൾക്കു നേരെ മുഖംതിരിഞ്ഞുനിൽക്കുന്ന
ചെറിയൊരു വിഭാഗം ഇപ്പോഴും സേനയിൽ ഉണ്ടെന്നുള്ളതു ഗൗരവകരമായ കാര്യമാണ്. ഇത്തരക്കാരുടെ പ്രവർത്തനമാണു പൊലീസ് നേടിയ സൽപ്പേരിനെ കളങ്കപ്പെടുത്തുന്നത്. ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു. അവരെ സംബന്ധിച്ച് സർക്കാരിന് കൃത്യമായ വിവരങ്ങളുണ്ട്. അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണ് പൊതുവേ സർക്കാരിനുള്ളത്. ഈ കാഴ്ചപ്പാടാടെ ഇത്തരത്തിലുള്ള പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽനിന്ന് ഒഴിവാക്കാൻ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ എട്ടു വർഷത്തിനിടെ 108 പൊലീസ് ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.