കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദിയും വയറിളക്കവും; വില്ലനായത് കുടിവെള്ളം

Mail This Article
കൊച്ചി∙ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദിയും വയറിളക്കവും. കുടിവെള്ളത്തിൽനിന്നാണ് രോഗബാധയെന്നു സംശയിക്കുന്നതായി ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ പറഞ്ഞു. വിശദമായ റിപ്പോർട്ട് വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴൽക്കിണർ, കിണർ, ടാങ്കർ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിച്ചത്.
രോഗലക്ഷണങ്ങൾ തുടങ്ങിയത് മേയ് അവസാനവാരമാണ്. ആരോഗ്യ മന്ത്രിയുടെ ഓഫിസിൽ ഇന്നലെ വിളിച്ച് പരാതി പറഞ്ഞശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ എത്തിയതെന്ന് താമസക്കാർ പറയുന്നു. അഞ്ഞൂറിൽ അധികം പേർക്ക് രോഗബാധയുണ്ടായതായി സംശയിക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.
ഇന്നലെയാണ് ഫ്ലാറ്റിലുള്ളവർ വിളിച്ച് പ്രശ്നം പറയുന്നതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എണ്ണൂറിലധികംപേർക്ക് അസുഖമുണ്ടായി എന്നാണ് ഫ്ലാറ്റിലുള്ളവർ പറഞ്ഞത്. ഉടനെ ഡിഎച്ച്എസിനെ വിളിച്ച് വിവരം പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. ആരോഗ്യവകുപ്പിൽ ഈ വിവരം ഉണ്ടായിരുന്നില്ല.
സീനിയർ ഡോക്ടർമാർ ഫ്ലാറ്റുകളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാൽ പ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. 340 പേർക്ക് രോഗം ബാധിച്ചതയാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. 5 പേർ ചികിത്സയിലാണ്. ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.