ദുരന്തഭൂമികളിലേയ്ക്ക് സാമൂഹിക സേവനത്തിന്റെ കാരുണ്യഹസ്തം നീട്ടി യുഎഇ

Mail This Article
ദുബായ്∙ ദുരന്തഭൂമികളിലേയ്ക്ക് സാമൂഹിക സേവനത്തിന്റെ ചിറകുവിടർത്തി യുഎഇ. യുദ്ധക്കെടുതി, പ്രളയം, പ്രകൃതിദുരന്തം, പകർച്ചവ്യാധികൾ തുടങ്ങി മനുഷ്യനെ ബാധിക്കുന്ന ഏതെല്ലാം വിപത്തുകളുണ്ടോ അവിടെയെല്ലാം സഹായത്തിന്റെ ഹസ്തം നീട്ടുകയാണ് ഈ രാജ്യം.
സഹായങ്ങൾ നീട്ടിവയ്ക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്ന സ്ഥിതി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അടിത്തറ പാകിയ ഇമാറാത്തിനില്ലെന്നതാണ് ചരിത്രവും വർത്തമാനവും. മതമോ, ജാതിയോ, വർണമോ, വംശമോ ദേശമോ പരിഗണിക്കാതെ അതിർത്തികൾ ഭേദിച്ചു പുണ്യം പ്രവഹിപ്പിക്കുകയാണ്. ഹമാസ്-ഇസ്രായേൽ യുദ്ധം തുടങ്ങിയതോടെ ദുരിതപർവത്തിലായ ഗാസയിലെ ജനങ്ങളെ സഹായിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2 കോടി ഡോളർ അടിയന്തര ധനസഹായമാണ് പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം യു എ ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 5 കോടി ദിർഹം സഹയധനമായി നൽകുമെന്നു അറിയിച്ചു. ഞായറാഴ്ച മുതൽ 'ഗാസയോട് അനുകമ്പയുള്ളവരാകുക ' എന്ന പ്രമേയത്തിൽ യുദ്ധക്കെടുതിയുടെ മൂർധന്യാവസ്ഥയിൽ ഉഴലുന്ന സമൂഹത്തിനു ആശ്വാസമാകുന്ന ക്യാമ്പയിനു അബൂദാബി യിൽ തുടക്കമിട്ടു. സർക്കാർ സന്നദ്ധ സംഘടനയായ റെഡ്ക്രസന്റ് നേതൃത്വത്തിലാണ് സാഹായ സാധനങ്ങൾ സമാഹരിച്ച് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്.
തലസ്ഥാന എമിറേറ്റിൽ ഉറവെടുത്ത ഈ പദ്ധതി ഇതര എമിറേറ്റുകളിലേക്കും വരും നാളുകളിലൊഴുകും.
അബൂദാബി മീനാ സായിദിലെ വിശാലമായ തുറമുഖ ഹാളാണ് ഗാസയിലേയ്ക്കുള്ള സഹായ വസ്തുക്കൾ ശേഖരിക്കാൻ ഒരുക്കിയത്. ഒക്ടോബർ 15 മുതൽ ആരംഭിച്ച ശേഖരണം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുണ്ട്. ഗാസയിലെ ജനങ്ങളിൽ പത്ത് ലക്ഷത്തിലധികം കുട്ടികളാണ്. ജനസംഖ്യയുടെ പകുതിയിൽ അധികമാണിത്. ഇതു പരിഗണിച്ച് കുട്ടികൾക്കും അവരുടെ ഉമ്മമാർക്കും അവശ്യം വേണ്ട ദൈനംദിന വസ്തുക്കൾ പ്രത്യേകം ശേഖരിക്കുന്നു.
വിദ്യാർഥികളടക്കം ആയിരം വൊളന്‍റിയർമാരാണ് പായ്ക്കിങ് ജോലികളിൽ മുഴുകിയത്. ആദ്യ ദിവസം വിതരണത്തിനുള്ള 13,000 ബോക്സുകൾ ഇവർ ഒരുക്കിയതായി റെഡ് ക്രസന്റ് പ്രാദേശിക കാര്യ വകുപ്പ് ഉപമേധാവി റാഷിദ് മുബാറക് അൽ മൻസൂരി അറിയിച്ചു. ക്യാമ്പയിൻ ഒരാഴ്ച നീണ്ടു നിൽക്കും. 2010 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം പലസ്തീനു വേണ്ടി ഏകദേശം 150 ബില്യൻ ഡോളറാണ് യുഎഇ സഹായമായി നൽകിയത്. വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, പലായനം ചെയ്തവർക്കുള്ള സാമൂഹിക സേവനം എന്നിവയ്ക്ക് യുഎൻ വഴിയാണ് സഹായമെത്തിച്ചത്.
പ്രളയം നാമാവശേഷമാക്കിയ ലിബിയയുടെ ദർന പ്രവിശ്യയിൽ സഹായവുമായി യുഎഇ മുന്നിലുണ്ട്. ഒരു മാസമായി അവിടെ സേവന നിരതരാണ് സന്നദ്ധ പ്രവർത്തകർ . ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിൽ ഭൂചലനം നാശം വിതച്ചത്. 53 ടൺ അവശ്യ സാധനങ്ങളും വഹിച്ച് രണ്ട് വിമാനങ്ങൾ അവിടെയും പറന്നിറങ്ങി. ഒരു ഫീൽഡ് ആശുപത്രി തുറന്നാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. പലസ്തീൻ, ലിബിയ ,അഫ്ഗാനിസ്ഥാൻ ദുരന്തങ്ങൾ വ്യത്യസ്തമാണെങ്കിലും നിസ്സഹരായ മനുഷ്യന്റെ നിലവിളി ഒരു പോലെയെന്ന് മനസിലാക്കി മൂന്ന് രാജ്യങ്ങളിലേയ്ക്കും കാരുണ്യത്തിന്റെ വറ്റാത്ത നീരുറവ ഒഴുക്കുകയാണ് യുഎഇ.