ADVERTISEMENT

ദുബായ്∙ ഭാവിയിലേക്കു മിഴി തുറന്ന് ജൈറ്റക്സ് ഗ്ലോബൽ. നാളത്തെ ലോകം അടുത്തറിയാൻ അവസരം ഒരുക്കുന്ന ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക – സ്റ്റാർട്ടപ് പ്രദർശനത്തിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ അടുത്തറിയാൻ അവസരമൊരുക്കുന്ന ജൈറ്റക്സ് ഗ്ലോബൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശകർക്കായി തുറന്നു. 

ഇത്തിസലാത്ത്, വാവേയ്, ബിയോൺ, സെയിൽസ് ഫോഴ്സ്, മൈക്രോസോഫ്റ്റ്, ഐബിഎം പവിലിയനുകൾ ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. 

gitex2023
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജൈറ്റക്സ് ഗ്ലോബൽ ഉദ്ഘാടനം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എത്തിയപ്പോൾ

1981ൽ ചെറിയ ഹാളിൽ തുടങ്ങിയ ജൈറ്റക്സ് ഇന്ന് വേൾഡ് ട്രേഡ് സെന്ററിലെ എല്ലാ ഹാളുകളും നിറഞ്ഞു കവിഞ്ഞു, ദുബായ് ഹാർബറിലേക്കും വ്യാപിച്ചു.

ലോകമെമ്പാടുമുള്ള 6000 കമ്പനികളാണ് ഇത്തവണ പങ്കെടുക്കുന്നത്. 180 രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പ്രദർശന നഗരിയിൽ എത്തും. ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിനടുത്ത് ആളുകൾ എത്തി. 27 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഇത്തവണ മേള നടക്കുന്നത്. 

ഭാവിയെ ഏറ്റവും മികച്ചതാക്കാൻ കഴിയുന്ന എല്ലാ മാറ്റങ്ങൾക്കുമൊപ്പം ദുബായ് ഉണ്ടാകുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ 4 പതിറ്റാണ്ടായി, ലോകമെമ്പാടുമുള്ള മികച്ച ബുദ്ധിശാലികളെയും വീക്ഷണമുള്ളവരെയും ശാസ്ത്രജ്ഞരെയും ഒരുമിപ്പിക്കുകയാണ് ജൈറ്റക്സ്. ശാസ്ത്ര സാങ്കേതിക വ്യവസായ മേഖലയിൽ ലോകം ദുബായിയെ വിശ്വാസത്തിലെടുക്കുന്നതിന്റെ തെളിവാണ് മേളയിലെ ജനപങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. 

gitex-dubai
ജൈറ്റക്സിലെ സന്ദർശകത്തിരക്ക്

∙ പ്രദർശനത്തിൽ ഇന്ത്യൻ പവിലിയൻ
ഇന്ത്യൻ കമ്പനികളുടെ പവിലിയൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എക്സ്പോർട് പ്രമോഷൻ കൗൺസിലാണ് (ഇസിഎസ്) ഇന്ത്യൻ പവിലിയനുകൾ ക്രമീകരിച്ചത്. ഇസിഎസ് ചെയർമാൻ സന്ദീപ് നരുല, വൈസ് ചെയർമാൻ വീർ സാഗർ, മേഖല ഡയറക്ടർ കമൽ വാചാനി, എക്സിക്യൂട്ടിവ് ഡയറക്ടർ ഗുർമീത് സിങ് എന്നിവർ സന്നിഹിതരായിരുന്നു. കണ്ടാലും കണ്ടാലും തീരാത്തത്ര കാഴ്ചയുടെ വിസ്മയമാണ് ജൈറ്റക്സിലേത്. ഓരോ ഹാളിലും വിസ്മയിപ്പിക്കുന്നത് ആധുനിക ഉപകരണങ്ങളുടെ നീണ്ട നിര. മേള 20നു സമാപിക്കും.

∙ നോക്കിയാൽ തുറക്കും സ്മാർട് ഗേറ്റ്, നിയമലംഘനങ്ങൾ പിടികൂടും കാർ
കണ്ണുകാണിച്ചു കാശു കൊടുക്കുന്ന സ്മാർട് ഗേറ്റ് ഉൾപ്പെടെ നാളത്തെ ആർടിഎ അത്യാധുനികമായിരിക്കും. നോൾ കാർഡുകൾ വഴി നൽകിയിരുന്ന പണം ഭാവിയിൽ സ്മാർട് ഗേറ്റ് വഴി നൽകാം. 360 ഡിഗ്രിയിൽ കാഴ്ചകൾ ഒപ്പിയെടുക്കുന്ന പുതിയ കാറാണ് ഉടൻ നിരത്തിലെത്താൻ പോകുന്ന വിരുതൻ. നഗരത്തിലെ ഡെലിവറി ബോയ്സിനെ നിരീക്ഷിക്കലാണ് പ്രധാന ജോലി. ഈ കാറിലെ ക്യാമറയിൽ നഗരത്തിലെ മുഴുവൻ വാഹനങ്ങളും സദാ നിരീക്ഷണത്തിലായിരിക്കും. ഡെലിവറി ബൈക്കുകളിൽ ചീറി പായുന്നവർക്ക് പിന്നിൽ പുതിയ കാർ പണിയുമായി വരും. ബൈക്കുകളുടെ സ്പീഡ്, റൈഡർമാരുടെ യൂണിഫോം, സിഗ്നലുകൾ, ഡെലിവറി ബോക്സിലെ സൈൻ ബോർഡ് അങ്ങനെ നിയമലംഘനം എവിടെ കണ്ടാലും ഈ കാർ പിടിക്കും. 5 ബിഎംഡബ്ല്യു 5 കാറുകളാണ് പട്രോളിങ്ങിന് ഇറങ്ങുക. ത്രീഡിയിൽ പ്രിന്റ് ചെയ്ത അബ്രയും പവലിയനിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com