കാലവർഷം; വയനാട് ജില്ലയിൽ 55 വീടുകൾ തകർന്നു

Mail This Article
കൽപറ്റ ∙ ജില്ലയിൽ കാലവർഷക്കെടുതിയിൽ ഇതുവരെ 4 വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി വില്ലേജിൽ 2 ദുരിതാശ്വാസ ക്യാംപുകളും കോട്ടത്തറ വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാംപും പ്രവർത്തിക്കുന്നുണ്ട്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ രേണു രാജ് അറിയിച്ചു.
മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്ത സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. ജലാശയങ്ങളിൽ പെട്ടെന്നു വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കലക്ടർ രേണു രാജ് അറിയിച്ചു.