ADVERTISEMENT

തൃശൂർ ∙ സുഹൃത്തുക്കൾ നാലുപേരും അകത്ത് ഫ്രീസർ തണുപ്പിൽ. മരവിച്ച മനസ്സുമായി, മൂകരായി സഹപാഠികളുടെ ചെറുകൂട്ടങ്ങൾ അങ്ങിങ്ങ് മാറി ജനറൽ ആശുപത്രിയുടെ പുറത്ത്. മരിച്ചവരുടെ ഉറ്റവർ അത്യാഹിത വിഭാഗത്തിനു ചുറ്റും കൂടി നിൽക്കുന്നുണ്ട്.  മകൻ അബിയുടെ വിയോഗം താങ്ങനാകാതെ അലമുറയിട്ട ജോണിനെ ബന്ധുക്കൾ വീട്ടിലേക്കു കൊണ്ടുപോകുന്ന കാഴ്ചയും. കഴിഞ്ഞദിവസം വരെ തന്റെ ബൈക്കിൽ കൊണ്ടുനടന്ന ഓർമകളിൽ അസ്വസ്ഥനായി, എല്ലാവരിൽ നിന്നും മാറി അർജുന്റെ ഉറ്റ ബന്ധു. ആർക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥ. കൂടിനിന്നിരുന്ന തൃശൂർ സെന്റ് തോമസ് കോളജിലെയും സെന്റ് അലോഷ്യസ് കോളജിലെയും വിദ്യാർഥികളിൽ സഹപാഠികൾ മാത്രമല്ല, പരസ്പരം കണ്ടിട്ടില്ലാത്ത, പരിചയപ്പെട്ടിട്ടില്ലാത്ത സീനിയർ ബാച്ചുകാരും അപകട വാർത്തയുടെ ആഘാതമൊഴിയാത്ത മുഖങ്ങളോടെ ആശുപത്രി മുറ്റത്ത് നിന്നിരുന്നു. ആശുപത്രി നടപടികൾ നാളേക്കു നീളുമെന്ന് അറിഞ്ഞ ശേഷമാണ് പലരും മടങ്ങിയത്. രാത്രിയോടെ മന്ത്രി കെ.രാജനും ആശുപത്രിയിലെത്തി.

തൃശൂർ കൈനൂർ ചിറയിൽ 4 വിദ്യാർഥികൾ മുങ്ങിമരിച്ച ചീർപ്പ്. പാറക്കെട്ടുകൾക്കു സമീപം കുളിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ച വിദ്യാർഥിയുടെ വസ്ത്രമാണ് വൃത്തത്തിൽ.                       ചിത്രം: മനോരമ
തൃശൂർ കൈനൂർ ചിറയിൽ 4 വിദ്യാർഥികൾ മുങ്ങിമരിച്ച ചീർപ്പ്. പാറക്കെട്ടുകൾക്കു സമീപം കുളിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ച വിദ്യാർഥിയുടെ വസ്ത്രമാണ് വൃത്തത്തിൽ. ചിത്രം: മനോരമ

കൈനൂരിൽ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു 
തൃശൂർ ∙ നടത്തറ കൈനൂർ ചിറയിലെ ചീർപ്പിൽ 4 കോളജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. സെന്റ് തോമസ് കോളജ് ഒന്നാം വർഷ ബിബിഎ വിദ്യാർഥികളായ ടി.എ.നിവേദ് കൃഷ്ണ(18), അബി ജോൺ(18), സെയ്ദ് ഹുസൈൻ(18), എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ ഒന്നാം വർ‌ഷ വിദ്യാർഥി കെ.അർജുൻ(18) എന്നിവരാണ് മരിച്ചത്. പ്ലസ് ടുവിന് ഒന്നിച്ചു പഠിച്ചവരാണ് നാലുപേരും.  ഇന്നലെ ഉച്ചയ്ക്ക് 2.45ന് ആണ് സംഭവം. കോളജിൽനിന്ന് കുളിക്കാൻ എത്തിയതാണ് ഇവരെന്നാണു നിഗമനം. ചീർപ്പിന് സമീപത്തെ  പാറക്കെട്ടിൽ 3 പേർ ഇരിക്കുന്നതും ഒരാൾ കുളിക്കാനിറങ്ങിയതും മറ്റൊരു കോളജിൽ നിന്നുള്ള വിദ്യാർഥികൾ കണ്ടിരുന്നു. അൽപസമയത്തിനുശേഷം ആരെയും കാണാതായതിനെത്തുടർന്ന് വന്നു നോക്കിയപ്പോഴാണ് നാലുപേരും ഒഴുക്കിൽപ്പെട്ടതായി മനസ്സിലാക്കുന്നത്.

കൈനൂർ ചിറയിൽ കുളിക്കാൻ ഇറങ്ങുന്നവർ‌ക്കുള്ള മുന്നറിയിപ്പ് ബോർഡിനു ചുറ്റും കുറ്റിചെടികൾ വളർന്ന് ബോർഡ് മറച്ചപ്പോൾ.
കൈനൂർ ചിറയിൽ കുളിക്കാൻ ഇറങ്ങുന്നവർ‌ക്കുള്ള മുന്നറിയിപ്പ് ബോർഡിനു ചുറ്റും കുറ്റിചെടികൾ വളർന്ന് ബോർഡ് മറച്ചപ്പോൾ.

അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹങ്ങൾ കരയ്ക്കെടുത്തത്. വടൂക്കര തോട്ടുപ്പുറം വീട്ടിൽ അഭിലാഷിന്റെയും സീനയുടെയും മകനാണ് നിവേദ് കൃഷ്ണ. സഹോദരി: ഐശ്വര്യലക്ഷ്മി. കുറ്റൂർ ചാമക്കാട് ഹെവൻലി വില്ല വിളങ്ങാടൻ വീട്ടിൽ ജോണിന്റെയും ടീനയുടെയും മകനാണ് അബി ജോൺ. സഹോദരൻ: ആൽബിൻ. സെയ്ദ് ഹുസൈൻ പൂങ്കുന്നം ലെയ്നിൻ നഗർ ക്യാ‌പിറ്റൽ ഗാലക്സി ചിത്തിര ജി–1ൽ പരേതനായ സക്കീർ ഹുസൈന്റെയും ഷാഹിനയുടെയും മകനാണ്. സഹോദരൻ‌: ആദിൽ.പാമ്പൂർ ചീരത്ത് വീട്ടിൽ ആനന്ദന്റെയും അനിതയുടെയും മകനാണ് അർജുൻ. സഹോദരങ്ങൾ: അഞ്ജന, അമൃത. 

മരണത്തിലും അവർ ഒന്നിച്ച്....  
തൃശൂർ  ∙ പ്ലസ് ടുവിന് ഒന്നിച്ച് പഠിക്കുമ്പോൾ ആരംഭിച്ച സൗഹൃദം നിവേദ് കൃഷ്ണയും അബ്ബി ജോണും സെയ്ദ് ഹുസൈനും അർജുനും മരണത്തിലും തുടർന്നു. പാറമേക്കാവ് വിദ്യാമന്ദിറിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു ഇവർ. തുടർ പഠനം രണ്ടു കോളജുകളിലായിട്ടാണെങ്കിലും കൂട്ടു വിട്ടില്ല. കോലഴി പഞ്ചായത്ത് കായികമേളയിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിന്റെ പിറ്റേന്നാണ് അർജുൻ മരണച്ചുഴിയിൽ പെടുന്നത്. ഞായറാഴ്ച നടന്ന ഹൈ ജംപ്, ലോങ് ജംപ്, റിലേ റേസ് എന്നിവയിൽ ഒന്നാം സ്ഥാനം അർജുനിന് ആയിരുന്നു. കുറ്റൂർ കുറ്റിശേരി പ്രതികരണ വേദിയുടെ സജീവ അംഗവുമായിരുന്നു അർജുൻ. ഞായറാഴ്ച നടന്ന കൊട്ടേക്കാട് പള്ളി പെരുനാൾ ഒന്നിച്ചാഘോഷിച്ച് മണിക്കൂറുകൾക്കകം മകൻ അബ്ബിയുടെ മരണവാർത്ത കേട്ടപ്പോൾ കുറ്റൂർ ചാമക്കാട് ഹെവൻലി വില്ല വിളങ്ങാടൻ വീട്ടിൽ ജോണിനു വിശ്വസിക്കാനായില്ല. നിലവിളിയുമായി ജനറൽ ആശുപത്രിയിലെത്തിയ ജോൺ അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. സഹോദരൻ ആദിൽ സൗദിയിലേക്ക് ‌പോയതിനു പിറ്റേന്നാണ് സയ്യിദ് ഹുസൈന്റെ മരണം. 

ഞെട്ടൽ മാറാതെ,  അപകടത്തിന് സാക്ഷികളായ പെൺകുട്ടികൾ 
നടത്തറ ∙ അൽപസമയം മുൻപ് കണ്ട ചെറുപ്പക്കാരെ പെട്ടെന്ന് പുഴക്കരയിൽ കാണാതായപ്പോൾ ആ പെൺകുട്ടികൾ ഒന്നു പരിഭ്രാന്തരായി. അപകടം മണത്തപ്പോൾ അവർ പാലത്തിൽ നിന്ന് താഴേക്ക് ഓടിയെത്തി. സംശയം ശരിയായിരുന്നു: നാലു പേരും ഒഴുക്കിൽപ്പെട്ടിരിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് കൈനൂർ ചിറയിൽ ഒഴുക്കിൽപ്പെട്ട നാലു വിദ്യാർഥികളുടെ മരണം സ്ഥലത്തുണ്ടായിരുന്ന 3 പെൺകുട്ടികൾക്കും ഞെട്ടലായി. 2 ബൈക്കുകളിലായാണ് നാലു പേരും എത്തിയത്. ഈ സമയം മറുകരയിൽ നിൽക്കുകയായിരുന്നു 3 വിദ്യാർഥിനികൾ. ആൺകുട്ടികൾ കുളിക്കാൻ ഇറങ്ങുകയാണെന്നു കണ്ടതോടെ ഇവർ പുഴക്കരയിൽ നിന്നു തിരിച്ചുപോകാനായി പാലത്തിലേക്കു കയറി.

പാലത്തിൽ എത്തുമ്പോൾ ഒരാൾ കുളിക്കാനിറങ്ങിയതായും മറ്റു മൂന്നു പേരും പാറക്കെട്ടിൽ ഇരിക്കുന്നതായും കണ്ടതായി പെൺകുട്ടികൾ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പാലത്തിൽ നിന്ന് അൽപസമയം കഴിഞ്ഞ് വീണ്ടും തിരിഞ്ഞുനോക്കുമ്പോൾ കുളക്കടവിൽ നാലു പേരെയും കാണാനില്ല. പാറക്കെട്ടിൽ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ഇരിക്കുന്നതു കണ്ടതോടെ ആശങ്കയായി. ഓടി താഴെ എത്തിയപ്പോഴാണ് നാലു പേരും ഒഴുക്കിൽ‌പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകുന്നത്. ഉടനെ കോളജിലെ സഹപാഠിയെ വിളിച്ച് വിവരമറിയിച്ചു. സഹപാഠിയാണ് പൊലീസ് സ്റ്റേഷനിലും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുന്നത്. 

മുങ്ങിമരിച്ച വിദ്യാർഥികളായ സെയ്ദ് ഹുസൈൻ, ടി.എ.നിവേദ് കൃഷ്ണ, കെ.അർജുൻ, അബി ജോൺ.
മുങ്ങിമരിച്ച വിദ്യാർഥികളായ സെയ്ദ് ഹുസൈൻ, ടി.എ.നിവേദ് കൃഷ്ണ, കെ.അർജുൻ, അബി ജോൺ.

കൃത്യമായൊരു മുന്നറിയിപ്പ് ബോർഡ് പോലുമില്ല 
നടത്തറ(തൃശൂർ ) ∙ അപകട സാധ്യതയേറെയുള്ള കൈനൂർ ചിറയ്ക്ക് സമീപം കൃത്യമായൊരു മുന്നറിയിപ്പ് ബോർഡ് പോലുമില്ല. അപകടം നിത്യസംഭവമായതിനെത്തുടർന്ന് വർഷങ്ങൾ മുൻപ് സ്ഥാപിച്ച ബോർഡാകട്ടെ കാടുമൂടിയ നിലയിലുമാണ്. ചീർപ്പിൽ നിന്ന് അതിവേഗത്തിൽ വരുന്ന വെള്ളം തിട്ടയിൽ നിന്ന് പാറക്കെട്ടുകളിലേക്കു പതിക്കുന്ന ഇടം ഏറെ അപകടം നിറഞ്ഞതാണ് . പുഴ കുത്തിയൊഴുകുന്നതിനു സമീപത്തായി പാറക്കെട്ടുകളുണ്ടെന്നതാണ് ഇവിടത്തെ ആകർഷണവും അപകടഭീണിയും . ഒട്ടേറെ ആളുകൾ ദിവസവും എത്തുന്ന ഇവിടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല.  

 പുത്തൂർ, നടത്തറ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് അപകടസ്ഥലം ഇവിടെ രണ്ടരവർഷം മുൻപുണ്ടായ അപകടത്തിലും ജീവൻ പൊലിഞ്ഞിരുന്നു. പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്ത, ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് മിക്കവാറും അപകടത്തിൽപ്പെടുന്നത്. രണ്ടാഴ്ച മുൻപും ഇവിടെ ചെറിയ കുട്ടി അപകടത്തിൽപ്പെട്ടിരുന്നു.  ആളുകൾ കാഴ്ച കാണാൻ നിൽക്കുന്ന പാലം തന്നെ വീതി കുറഞ്ഞ് വശങ്ങളിൽ സുരക്ഷാ കമ്പികളോ മതിലോ ഇല്ലാത്തതാണ്. സുരക്ഷാ സംവിധാനങ്ങൾ നിർമിച്ച് വിനോദസഞ്ചാരം വികസിപ്പിക്കാൻ‌ സാധ്യത ഏറെയുള്ള സ്ഥലത്തെയാണ് അധികാരികൾ കാടു വളർത്തി അപകടമേഖലയാക്കി മാറ്റിയിരിക്കുന്നത്. 

English Summary:

Death of four students swept away in Kainur Chira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com