പരിയാരത്ത് പരക്കെ റംബുട്ടാൻ മോഷണം; കർഷകർക്കു വൻ നഷ്ടം

Mail This Article
പരിയാരം ∙ മേഖലയിൽ വൻ തോതിൽ റംബുട്ടാൻ മോഷണം പോകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പരിയാരം, വേളൂക്കര, തൂമ്പാക്കോട്, കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളിൽ മോഷ്ടാക്കൾ രാത്രി കവർച്ച നടത്തിയിരുന്നു.കിലോയ്ക്ക് 200 രൂപയോളം വില ലഭിക്കുന്ന വിദേശ, നാടൻ ഇനങ്ങളിലുള്ള പഴങ്ങൾ കൊണ്ടുപോകുന്നതു വഴി കർഷകർക്കു വൻ നഷ്ടമാണ് ഉണ്ടാകുന്നത്. ഒരു കർഷകന്റെ മാത്രം നൂറു കിലോയിലധികം റംബൂട്ടാൻ പഴം നഷ്ടപ്പെട്ടു.
വി.സി. തോമസ്, എം.എ. ഡേവിസ്, എം.എൽ. യോഹന്നാൻ, എം.എ. ജോൺസൻ, ടെനി തോമസ്, എം.എ. ഫ്രാൻസിസ് എന്നിവരുടെ പറമ്പുകളിലെ ഭൂരിഭാഗം മരങ്ങളിലെയും റംബുട്ടാൻ മോഷണം പോയി. ചാലക്കുടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അവധി ദിവസങ്ങളിൽ അതിരപ്പിള്ളി റോഡിൽ വഴിയോരത്ത് വിൽപന നടത്തുന്നവരിൽ ചിലരെ സംശയമുണ്ടെന്നാണു കർഷകർ പറയുന്നത്. റംബുട്ടാൻ പഴക്കൃഷിക്കു പേരുകേട്ട സ്ഥലമാണ് പരിയാരം. വിനോദസഞ്ചാരികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ആവശ്യക്കാരായി എത്താറുണ്ട്. മേഖലയിൽ നിന്നു കയറ്റുമതിയും നടക്കുന്നുണ്ട്.