വള്ളത്തിന്റെ എൻജിൻ നിലച്ചു; തുണയായി ഫിഷറീസ് റെസ്‌ക്യൂ ബോട്ട്

Mail This Article
കൊടുങ്ങല്ലൂർ ∙ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ വള്ളത്തിലെ 42 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റസ്ക്യു ബോട്ട് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. അഴീക്കോട് നിന്നു ഇന്നലെ പുലർച്ചെ മീൻ പിടിക്കാൻ പോയ അഴീക്കോട് സ്വദേശി പുളിക്കശേരി ഹർഷാദിന്റെ ഉടമസ്ഥതയിലുള്ള അറഫ വള്ളമാണ് വഞ്ചിപ്പുര വടക്കു പടിഞ്ഞാറ് കടലിൽ അപകടത്തിൽ പെട്ടത്. വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലയ്ക്കുകയായിരുന്നു.
ഇന്നലെ രാവിലെ 10.30നാണ് അപകട വിവരം അറിഞ്ഞത്. ഫിഷറീസ് അസി. ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, ഇ.ആർ. ഷിനിൽ കുമാർ, വി.എൻ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോസ്റ്റൽ സിപിഒ ഷാമോൻ, റെസ്‌ക്യൂ ഗാർഡുമാരായ ഫസൽ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ റോക്കി എന്നിവർ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.