ആധാര്‍ കാര്‍ഡ് എടുക്കലും പുതുക്കലും; തൃശൂർ ജില്ലയിലെ 42 അക്ഷയ കേന്ദ്രങ്ങളില്‍ ഇനിയും സൗകര്യമായില്ല

Mail This Article
ചാലക്കുടി ∙ ആധാർ കാർഡ് ചേർക്കുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യം ജില്ലയിലെ 42 അക്ഷയ കേന്ദ്രങ്ങൾക്കു ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഐടി മിഷന്റെ പദ്ധതി ഇനിയും നടപ്പായില്ല. ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ച് ഒന്നര മാസം പിന്നിട്ടിട്ടും സേവനം ഈ കേന്ദ്രങ്ങളിൽ പ്രവർത്തനസജ്ജമായില്ല.നേരത്തെ ബിഎസ്എൻഎൽ ഓഫിസുകളിൽ ആധാർ എൻറോൾമെന്റിനുള്ള സൗകര്യമൊരുക്കാനായിരുന്നു തീരുമാനം. ഇതിനായി വാങ്ങിയ ആധാർ എൻറോൾമെന്റ് കിറ്റുകൾ ബിഎസ്എൻഎൽ ഓഫിസുകൾക്കു കൈമാറിയെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. തുടർന്ന് ഇവ തിരികെ വാങ്ങി. ഇതില്‍ ചിലതു പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലുമായി. ശേഷിച്ചവയാണ് അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചത്.
ഒരിടത്ത് ഈ സംവിധാനം സജ്ജമാക്കാൻ ഒരു ലക്ഷം രൂപയോളമാണു ചെലവ്. കംപ്യൂട്ടർ സിപിയു, 2 മോണിറ്റർ, ഫിംഗർ പ്രിന്റ് ഡിവൈസ്, കണ്ണുകളുടെ ചിത്രമെടുക്കുന്നതിനുള്ള ഐറിസ്, ലൊക്കേഷൻ വ്യക്തമാകുന്നതിനു ജിപിഎസ് സംവിധാനം, കളർ പ്രിന്റർ കം സ്കാനർ, സ്ക്രീൻ വിത് സ്റ്റാൻഡ്, ഫോക്കസ് ലൈറ്റ്, ക്യാമറ, യുപിഎസ് എന്നിവ അടങ്ങിയതായിരുന്നു ആധാർ കിറ്റ്. കേന്ദ്രങ്ങളിൽ എത്തിച്ച ഇവയിൽ സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്തു പ്രോഗ്രാം ഇൻസ്റ്റോൾ ചെയ്തിരുന്നു. സംവിധാനം പ്രവർത്തന സജ്ജമാക്കേണ്ടതും ഗ്രാമീണ മേഖലയിലെ അക്ഷയ സംരംഭകർക്കു പരിശീലനം നൽകേണ്ടതും അക്ഷയ ജില്ലാ മിഷനാണ്.ഓരോ അക്ഷയ കേന്ദ്രത്തിലുമുള്ള വെരിഫയർമാരുടെ കണ്ണിന്റെ ചിത്രവും വിരലടയാളവും ജില്ലാ അക്ഷയ കേന്ദ്രത്തിൽ എടുത്ത് സോഫ്‌റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യാൻ നിശ്ചയിച്ചെങ്കിലും ഇതുവരെ നടന്നില്ല. അവിടെ10 ദിവസമായി പവർ സപ്ലൈ നിലച്ചതാണ് ഇപ്പോൾ കാരണമായി പറയുന്നത്.
ചാലക്കുടി മേഖലയിൽ നഗരസഭാ പ്രദേശത്തു രണ്ടും അതിരപ്പിള്ളി, കൊരട്ടി എന്നിവിടങ്ങളിൽ ഒന്നു വീതവും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ എൻറോൾമെന്റ് സംവിധാനം എത്തിച്ചിരുന്നു. നേരത്തെ അനുവദിച്ചതിനു പുറമേയാണിത്.ആധാർ കാർഡുകൾ പുതുക്കാൻ നിർദേശമുള്ളതിനാൽ ഇതിനു സൗകര്യമുള്ള അക്ഷയ കേന്ദ്രങ്ങളിൽ വലിയ തിരക്കാണുള്ളത്. പുലർച്ചെയെത്തി വരി നിന്നു ടോക്കൺ വാങ്ങുന്നവർക്കാണ് ആധാർ കാർഡ് എടുക്കാനും പുതുക്കാനും സാധിക്കുക. അതിരപ്പിള്ളിയിൽ നിന്ന് 30ലേറെ കിലോമീറ്റർ യാത്ര ചെയ്തു ചാലക്കുടിയിലെത്തി ആധാർ സേവനങ്ങൾ നടത്താൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ പെടാപ്പാട് പെടുകയാണ്. പുലർച്ചെയെത്തി ടോക്കൺ എടുത്താലും പലപ്പോഴും കാർഡ് പുതുക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ട്. മലക്കപ്പാറ ഭാഗത്തുള്ളവർക്ക് ഇതിനായി 90 കിലോമീറ്റർ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.