ജോലിക്ക് പോയ കെഎസ്ആർടിസി ഡ്രൈവറെ മൂന്നംഗ സംഘം ആക്രമിച്ചു; കൈക്ക് പൊട്ടൽ

Mail This Article
വിഴിഞ്ഞം ∙ ദീർഘദൂര സർവീസ് പോകാനായി പുലർച്ചെ വിഴിഞ്ഞം ഡിപ്പോയിലേക്ക് ബൈക്കിൽ തിരിച്ച കെഎസ്ആർടിസി ഡ്രൈവറെ വഴിയിൽ മൂന്നംഗ സംഘം ആക്രമിച്ചു. അടിയേറ്റ് ഡ്രൈവറിന്റെ കൈക്കു പൊട്ടൽ. വാഹനം ഉപേക്ഷിച്ചു പ്രാണരക്ഷാർഥം ഡ്രൈവർ ഇടവഴിയിലേക്ക് ഓടി രക്ഷപ്പെട്ടു. ആളെ കിട്ടാത്തതിനാൽ സംഘം വാഹനത്തിനു കേടു വരുത്തി. വാഹനത്തിലെ ബാഗിൽ ഉണ്ടായിരുന്ന 9500 രൂപയും കവർന്നുവെന്ന് സുജിലാൽ പരാതിപ്പെട്ടു. ഇന്നലെ പുലർച്ചെ വെങ്ങാനൂർ പുല്ലാന്നിമുക്ക്–നെല്ലിവിള റോഡിൽ ഉണ്ടായ സംഭവത്തിൽ എംപാനൽ ഡ്രൈവർ നെല്ലിവിള ശ്രീലാൽ ഭവനിൽ സുജിലാൽ (37) ആണ് ആക്രമിക്കപ്പെട്ടത്.
സ്ഥലത്ത് എത്തിയ വിഴിഞ്ഞം എസ്ഐ കെ.ജി.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ കടയിൽ നിന്നു അക്രമം സംബന്ധിച്ച സിസിടിവി ദൃശ്യം ശേഖരിച്ചു. അക്രമണകാരണം വ്യക്തമല്ലെന്നാണ് സുജിലാൽ പൊലീസിനോടു പറഞ്ഞു. പുലർച്ചെ 4.30ന് വിഴിഞ്ഞത്തു നിന്നു കായംകുളത്തേക്ക് പോകേണ്ട കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഡ്യൂട്ടിക്കായാണ് സുജിലാൽ പുറപ്പെട്ടത്.
വീട്ടിൽ നിന്നു ബൈക്കിൽ പുറപ്പെട്ടു അൽപ സമയത്തിനുള്ളിൽ കാത്തു നിന്നുവെന്ന രീതിയിൽ ഒരു ബൈക്ക് യാത്രികനും കുറച്ചു സമയത്തിനുള്ളിൽ മറ്റൊരു ബൈക്കിൽ രണ്ടു പേരും പിന്തുടർന്നുവെന്ന് സുജിലാൽ പൊലീസിനോടു പറഞ്ഞു. സംഭവ സ്ഥലത്തിനു തൊട്ടു മുൻപ് പിന്നാലെ എത്തിയവർ എന്തോ ആയുധം ഉപയോഗിച്ചു വലതു കയ്യിൽ ശക്തമായി അടിച്ചുവെന്നും ഇതോടെ ഭയന്ന താൻ വാഹനം വശത്തെ പോസ്റ്റിൽ ഇടിച്ചു നിർത്തി ഇടറോഡിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നും സുജിലാൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
പിന്നാലെ എത്തിയ സംഘം വാഹനത്തെ കേടുവരുത്തി പണം കവർന്നുവെന്നും സുജിലാൽ പരാതിപ്പെട്ടു.അടിയേറ്റ സുജിലാൽ ആശുപത്രി ചികിത്സ തേടി. സംഭവത്തെ തുടർന്ന് പകരം സംവിധാനമൊരുക്കി കുറച്ചു വൈകിയാണ് ബസ് സർവീസ് തുടങ്ങാനായതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതേ സമയം സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നതായി വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി, എസ്ഐ കെ.ജി പ്രസാദ് എന്നിവർ അറിയിച്ചു.