ഉദ്യോഗസ്ഥരില്ലാതെ ഡ്രൈവിങ് ടെസ്റ്റ്!; പരിശോധനയിൽ കണ്ടെത്തിയത് ഒട്ടേറെ ക്രമക്കേട്

Mail This Article
തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകാതെ ഡ്രൈവിങ് ടെസ്റ്റ് ! വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണു കണ്ണൂർ ജില്ലയിലെ തോട്ടടയിൽ പ്രവർത്തിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടിലും കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആർടിഒയുടെ ടെസ്റ്റ് ഗ്രൗണ്ടിലും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹാജരാകാതെ ടെസ്റ്റ് നടത്തിയതു കണ്ടെത്തിയത്. കരുനാഗപ്പള്ളി ജോയിന്റ് ആർടിഒയുടെ കീഴിൽ ചുറ്റുമൂല പ്രവർത്തിക്കുന്ന ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഒരേസമയം നടക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റും നാല് ചക്രവാഹനങ്ങളുടെ ടെസ്റ്റും നടത്തുന്നത് ഒരു ഉദ്യോഗസ്ഥനാണെന്നും ഇവിടെ ക്യാമറ പ്രവർത്തിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.
മോട്ടർ വാഹന വകുപ്പ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകളിലെ അഴിമതി ഇല്ലാതാക്കാൻ 2012 മുതൽ ഡ്രൈവിങ് ടെസ്റ്റ് പൂർണമായി വിഡിയോ റിക്കോർഡ് ചെയ്തു സിഡിയിൽ സൂക്ഷിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവുണ്ടെങ്കിലും അവ പാലിക്കാതെയാണു പല സ്ഥലത്തും ടെസ്റ്റ് നടത്തിയത്. പരിശോധന നടത്തിയ 60 ഗ്രൗണ്ടുകളിൽ 49ലും ക്യാമറ പ്രവർത്തിക്കുന്നില്ലായിരുന്നു. വർക്കല മുനിസിപ്പാലിറ്റിയിൽ സ്വകാര്യവ്യക്തി 1.5 ലക്ഷം രൂപയ്ക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് വർക്കല ജോയിന്റ് ആർടിഒയുടെ കീഴിലെ ടെസ്റ്റ് ഗ്രൗണ്ട്.
അവിടെ ടെസ്റ്റിനു വരുന്നവരിൽ നിന്നു 15രൂപ വീതം ഭൂമി വാടക പിരിച്ചെടുക്കുന്നതായും പത്തനാപുരം ജോയിന്റ് ആർടി ഓഫിസിന്റെ കീഴിൽ മാമൂട്ടിൽ ടെസ്റ്റ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്വകാര്യ ഭൂമിക്ക് 10 ഡ്രൈവിങ് സ്കൂളുകാർ ചേർന്ന് പ്രതിമാസം 12,000 രൂപ വാടക നൽകുന്നതായും കണ്ടെത്തി. തൃപ്പൂണിത്തുറ സബ് ആർടിഒയുടെ കീഴിലുള്ള ഡ്രൈവിങ് സ്കൂളിലെ ഇൻസ്ട്രക്ടർ 10 മാസമായി വിദേശത്താണ്. കണ്ണൂർ സൗത്ത് ബസാറിലെ ഡ്രൈവിങ് സ്കൂൾ 2021-ൽ ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും പ്രവർത്തിക്കുന്നു. സുൽത്താൻ ബത്തേരിയിൽ ഡ്രൈവിങ് സ്കൂളിൽ ലൈസൻസ് ഇല്ലാത്തവരാണു പരിശീലനം നൽകുന്നത്.
കോട്ടയം എൻഫോഴ്സ്മെന്റ് അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി നോക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും റാന്നി ജോയിന്റ് ആർടിഒയുടെ കീഴിൽ വാഹനങ്ങളിൽ ടെസ്റ്റ് വേളയിൽ ഓഫ് ആകാതിരിക്കാൻ ആക്സിലറേറ്റർ ക്രമീകരിക്കുന്ന നട്ട് ഉറപ്പിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി. പല ഡ്രൈവിങ് സ്കൂളുകാരും കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർക്കു കൈമാറുന്നതായും അന്വേഷണം നടത്തുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു. സംസ്ഥാനത്തെ 170 ഡ്രൈവിങ് സ്കൂളുകളിലും മോട്ടർ വാഹന വകുപ്പിന്റെ 60 ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിലുമായിരുന്നു വിജിലൻസ് മിന്നൽ പരിശോധന.