ആസിഡ് ആക്രമണം, കുറ്റാരോപിതന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

Mail This Article
കാട്ടാക്കട ∙ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം തമിഴ്നാട്ടിലെ ലോഡ്ജിൽ ജീവനൊടുക്കിയ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗത്തിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു എന്നീ തലക്കെട്ടുകളിൽ എഴുതിയ 2 കത്തുകളാണ് പുറത്തുവന്നത്. കത്തുകൾ സജികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ ചുവരിൽ പതിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിനു പുറമേ ഡയറി തമിഴ്നാട് പൊലീസ് കസ്റ്റഡിയിലുണ്ട്. കത്തും ഡയറിയും ലഭിക്കാൻ മാറനല്ലൂർ പൊലീസ് തമിഴ്നാട് പൊലീസിനു കത്ത് നൽകി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കണ്ടല സർവീസ് ബാങ്ക് പ്രസിഡന്റും മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ എൻ. ഭാസുരാംഗനെതിരെയാണ് കുറിപ്പ്. മരിച്ച സജികുമാർ ആസിഡ് ഒഴിച്ച സുധീർഖാനെതിരെ ഒരു വരി പോലും കുറിപ്പിൽ ഇല്ല. എന്നാൽ സുധീർഖാനുമായുള്ള ചില സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറിയാണ് തമിഴ്നാട് പൊലീസ് സജികുമാറിന്റെ മുറിയിൽ നിന്നും കണ്ടെടുത്തതെന്നാണ് വിവരം. കത്തുകളും ഡയറിയും തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ‘ ഭാസുരാംഗൻ എന്നെ ചതിച്ചു. കണ്ടല ബാങ്കിൽ നിങ്ങളുടെ(ഭാസുരാംഗന്റെ) ഇഷ്ടം ഇല്ലാതെ മത്സരിച്ചു.
അതിനു ഇത്രയും ക്രൂരത എന്നോട് വേണോ?40 വർഷം മുൻപ് കൂലിവേലക്കാരനായ നാൾ മുതൽ നമ്മൾ അറിയും. ഈശ്വരൻ മാപ്പ് തരില്ല– എന്റെ മരണ റിപ്പോർട്ട് എന്ന പേരിൽ എഴുതിയ കത്തിലെ വരികളാണിത്. ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു എന്ന തലക്കെട്ടിലുള്ള മറ്റൊരു പേപ്പറിൽ ‘സിപിഐ എന്ന പാർട്ടി ഭാസുരാംഗനു കീഴടങ്ങി. ഭാസുരാംഗനു വേണ്ടി എന്റെ ജീവൻ കൊടുക്കുന്നു. സിപിഐ എന്ന പാർട്ടി അധഃപതിച്ചു– എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കത്തുകളും തമിഴ്നാട് പൊലീസിന്റെ പക്കൽ ഉള്ള ഡയറിയും കേരള പൊലീസിനു ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന സുധീർഖാൻ പ്രസിഡന്റായ വെള്ളൂർകോണം ക്ഷീര സംഘത്തിലെ മുൻ സെക്രട്ടറിയാണ് മരിച്ച സജികുമാർ. ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സർവീസ് ബാങ്കിലെ ഭരണ സമിതി അംഗമാണ് സജികുമാർ. മാറനല്ലൂരിലെ സിപിഐ ചില നേതാക്കളുടെ കൈപ്പിടിയിലെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അടുത്തിടെ സഹപ്രവർത്തകരോട് സജികുമാർ പറഞ്ഞിരുന്നു.
ക്ഷീരസംഘത്തിൽ നിന്നും സജികുമാർ വിരമിച്ചെങ്കിലും അടുത്ത കാലം വരെ എല്ലാ കാര്യത്തിലും ഇയാൾ ഇടപെട്ടിരുന്നു. ഇത് പാർട്ടി അടുത്തിടെ വിലക്കി. മണ്ഡലം സെക്രട്ടറി,ജില്ലാ എക്സിക്യൂട്ടീവ് അംഗം എന്നിവരുടെ സാന്നിധ്യത്തിൽ സംഘം ജീവനക്കാരെയും ഭരണസമിതി അംഗങ്ങളുടെയും അനൗപചാരിക യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇത് സജികുമാറിനെ മാനസികമായി വല്ലാതെ തളർത്തിയിരുന്നതായി സഹ പ്രവർത്തകർ പറയുന്നു.
അന്വേഷിക്കാൻ സിപിഐ സമിതി
കാട്ടാക്കട ∙ മാറനല്ലൂരിൽ സിപിഐ നേതാക്കൾ തമ്മിലുള്ള കലഹ കാരണങ്ങൾ പരിശോധിക്കാൻ സിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ ആസിഡ് ആക്രമണം നടക്കാനുണ്ടായ സാഹചര്യമാണ് മാറനല്ലൂരിലെ പാർട്ടിയിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ലോക്കൽ നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ പരസ്പരം പോരടിക്കുന്നു എന്നും ഇത് പാർട്ടിയെ നശിപ്പിച്ചു എന്നുള്ള വികാരമാണ് ഇന്നലെ ചേർന്ന ലോക്കൽ കമ്മിറ്റിയിൽ ഉയർന്നത്. ഇതേ തുടർന്നാണ് ഉൾപാർട്ടി പ്രശ്നങ്ങൾ പഠിക്കാൻ മണ്ഡലം കമ്മിറ്റി 2 അംഗ കമ്മിഷനെ നിയോഗിച്ചത്. മണ്ഡലം സെക്രട്ടറി എസ്.ചന്ദ്രബാബു, അസി.സെക്രട്ടറി ബി.സതീഷ് കുമാർ എന്നവരാണ് കമ്മിഷൻ.
7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സജികുമാറിന്റെതായി പുറത്തു വന്ന ആത്മഹത്യാ കുറിപ്പ് സംബന്ധിച്ചും അന്വേഷിക്കുമെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മിറ്റി ചേർന്നത്.
സംസ്കാരം ഇന്ന്
കാട്ടാക്കട ∙ തമിഴ്നാട്ടിലെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ ആസിഡ് ആക്രമണ കേസിലെ പ്രതി ഊരുട്ടമ്പലം പിരിയാകോട് പൂമുഖം വീട്ടിൽ ജി.സജികുമാറിന്റെ(60) മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മധുരയിൽ നിന്നും തിരിച്ചു.
രാത്രിയോടെ ഊരുട്ടമ്പലത്തെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ചൊവ്വാഴ്ച വൈകിട്ടാണ് മധുര പെരിയനഗർ ബസ് സ്റ്റാൻഡിനു സമീപം ലോഡ്ജിൽ സജികുറിനെ മരിച്ച നിലയിൽ കാണപ്പെട്ടത്.