കാർത്തികയെ കെട്ടിപ്പിടിച്ച പ്രമോദ് ഇരുവരുടെയും ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തി...

Mail This Article
വടക്കഞ്ചേരി ∙ ഭാര്യയെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഇരുവർക്കും പൊള്ളലേറ്റു. മഞ്ഞപ്ര സ്വദേശിനി കാർത്തികയെ (30) ആണ് ഭർത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് (36) കൊല്ലാൻ ശ്രമിച്ചത്. കാർത്തികയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ പ്രമോദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറരയോടെ മഞ്ഞപ്ര നാട്ടുകൽ ബസ് സ്റ്റോപ്പിനു സമീപമായിരുന്നു സംഭവം. പാലക്കാട് ബേക്കറിയിൽ ജോലി ചെയ്യുന്ന കാർത്തിക രാവിലെ ബസ് കയറാനെത്തിയപ്പോൾ സമീപത്ത് ഒളിച്ചിരുന്ന പ്രമോദ് പെട്രോൾ കുപ്പിയുമായി ആക്രമിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. കാർത്തികയെ കെട്ടിപ്പിടിച്ച പ്രമോദ് ഇരുവരുടെയും ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
പെട്രോൾ കുപ്പി തട്ടിമാറ്റിയ കാർത്തികയ്ക്കു കാര്യമായി പൊള്ളലേറ്റിട്ടില്ല. ഈ സമയത്ത് ഇവരുടെ എട്ടും അഞ്ചും വയസ്സുള്ള മക്കളും കാർത്തികയോടൊപ്പം ഉണ്ടായിരുന്നെങ്കിലും ബഹളം കേട്ടു പേടിച്ചു വീട്ടിലേക്ക് ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. 3 വർഷമായി പ്രമോദും കാർത്തികയും അകന്നു കഴിയുകയായിരുന്നു.
ഒരു വർഷം മുന്‍പു പ്രമോദ് കാർത്തികയെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. 60% പൊള്ളലേറ്റ പ്രമോദിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, എസ്ഐമാരായ ജീഷ്മോൻ വർഗീസ്, കെ.ബാബു എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു പരിശോധന നടത്തി.