ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്കു പരിഹാരമില്ല; സീറ്റില്ലാതെ 2703 വിദ്യാർഥികൾ

Mail This Article
പാലക്കാട്∙ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനു 4 ബാച്ചുകൾ കൂടി സർക്കാർ ജില്ലയ്ക്ക് അനുവദിച്ചെങ്കിലും നിലവിലെ സീറ്റ് പ്രതിസന്ധിക്കു പരിഹാരമാകില്ല. വണ്ടിത്താവളം കെകെഎംഎച്ച്എസ്എസ്, കണ്ണാടി എച്ച്എസ്എസ്, പുളിയൻപറമ്പ് എച്ച്എസ്എസ്, കൊടുന്തിരപ്പള്ളി എന്നീ സ്കൂളുകളിലാണ് ഓരോ ബാച്ചുകൾ വീതം അനുവദിച്ചത്. ഒരു ബാച്ചിൽ 60 പേർക്കാണു പ്രവേശനം. ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് 44,094 പേർ അപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലയിൽ ജനറൽ, മാനേജ്മെന്റ് സീറ്റുകളെല്ലാമുൾപ്പെടെ 36,262 സീറ്റുകളാണ് ഉള്ളത്. ഇരുപത്തിഏഴായിരത്തോളം പേർക്കു മെറിറ്റിൽ പ്രവേശനം ലഭിച്ചു. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിലൂടെ പ്രവേശനം നേടാൻ 3908 പേരാണ് അപേക്ഷ നൽകിയത്. 964 സീറ്റുകളാണ് അവശേഷിച്ചത്. ഇതിൽ 820 പേർ പ്രവേശനം നേടി. 145 സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.
പുതുതായി അനുവദിച്ച 240 സീറ്റുകൾ കൂടി ആയാലും 385 സീറ്റുകളിലേക്കു മാത്രമേ പ്രവേശനം നടക്കുകയുള്ളൂ. അപേക്ഷ സമർപ്പിച്ച 2703 പേർക്കു ഹയർ സെക്കൻഡറി സീറ്റ് ലഭിക്കില്ല. എസ്എസ്എൽസി പരീക്ഷയെഴുതി ഇത്തവണ 38,794 പേരാണ് ജില്ലയിൽ നിന്ന് ഉപരി പഠനത്തിന് യോഗ്യത നേടിയത്. ഇവർക്കു പുറമേ സിബിഎസ്ഇയിൽ പഠിച്ചവരും അതിർത്തി ജില്ലകളിലും തമിഴ്നാട്ടിലും പഠിച്ച വിദ്യാർഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് 2040 സീറ്റുകളാണു ജില്ലയിലുള്ളത്. ഇവിടെ നൂറോളം സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. 9 ഗവ.ഐടിഐകളിൽ 27 ട്രേഡുകളിലായി 1830 സീറ്റും 21 സ്വകാര്യ ഐടിഐകളിലായി 1530 സീറ്റുമാണുള്ളത്.
ഇഷ്ട വിഷയം കിട്ടാതെ കുട്ടികൾ
മുഖ്യ അലോട്മെന്റുകൾക്കു ശേഷം സീറ്റ് വർധിപ്പിച്ചതിനാൽ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികൾക്കു സീറ്റ് വർധിപ്പിച്ചതിന്റെ ഗുണം ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്. ഇവരിൽ പലരും സയൻസ് വിഷയത്തിനു പ്രവേശനം ആഗ്രഹിച്ചെങ്കിലും മറ്റു വിഷയങ്ങൾക്കു പ്രവേശനം നേടേണ്ടി വന്നു. അപേക്ഷകരുടെ എണ്ണം കണക്കാക്കി, പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുൻപു തന്നെ സീറ്റ് വർധിപ്പിച്ചാൽ മാത്രമേ പ്രയോജനം എല്ലാ കുട്ടികൾക്കും ലഭിക്കുകയുള്ളൂവെന്നു രക്ഷിതാക്കൾ പറഞ്ഞു. പത്താം ക്ലാസ് പാസായ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ഉപരിപഠന സാധ്യത ഒരുക്കണമെന്നാണു രക്ഷിതാക്കളുടെ ആവശ്യം.