പാലക്കാട് ജില്ലയിൽ ഇന്നലെ ലഭിച്ചത് 12.41 മില്ലി മീറ്റർ മഴ; 9 വീടുകൾ തകർന്നു, 284.03 ലക്ഷം രൂപയുടെ കൃഷി നാശം

Mail This Article
പാലക്കാട്∙ ജില്ലയിൽ ഇന്നലെയും ഒറ്റപ്പെട്ട കനത്ത മഴയുണ്ടായി. 12.41 മില്ലി മീറ്റർ മഴയാണ് ഇന്നലെ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 വീടുകൾക്ക് ഭാഗികമായും ആലത്തൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചു. പട്ടാമ്പി താലൂക്കിൽ 6 വീടുകളും ചിറ്റൂർ ഒറ്റപ്പാലം താലൂക്കുകളിൽ ഓരോ വീടുമാണു ഭാഗികമായി തകർന്നത്. ഇന്നലെ ആലത്തൂർ താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്. 24.5 മില്ലി മീറ്റർ. പാലക്കാട് 23.5 മില്ലി മീറ്ററും പട്ടാമ്പിയിൽ 10.7 മില്ലി മീറ്ററും ഒറ്റപ്പാലത്ത് 9.8 മില്ലിമീറ്ററും മണ്ണാർക്കാട് 4 മില്ലിമീറ്ററും ചിറ്റൂരിൽ 14 മില്ലിമീറ്ററും അട്ടപ്പാടിയിൽ 0.4 മില്ലി മീറ്ററും മഴ ലഭിച്ചു.
284.03 ലക്ഷം രൂപയുടെ കൃഷി നാശം
പാലക്കാട്∙ ഈ മാസം ഒന്നു മുതൽ 25 വരെയുള്ള കണക്കനുസരിച്ച് മഴക്കെടുതി മൂലം ജില്ലയിൽ 284.03 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. 530 കർഷകരുടെ കൃഷിയാണ് നശിച്ചത്. തെങ്ങ്, വാഴ, പച്ചക്കറികൾ, റബർ, കമുക്, ഏലം, നിലക്കടല കൃഷികളെയാണു മഴ പ്രധാനമായും ബാധിച്ചത്. അഗളിയിലാണു കൂടുതൽ കൃഷി നാശം. 208 കർഷകരുടെ 10.74 ഹെക്ടർ കൃഷിക്കു നാശം സംഭവിച്ചു. കൊല്ലങ്കോട് 8.20 ഹെക്ടർ കൃഷിയും മണ്ണാർക്കാട് 6.90 ഹെക്ടർ, ഷൊർണൂർ 6.02 ഹെക്ടർ കൃഷി എന്നിങ്ങനെയും നശിച്ചു. വാഴക്കൃഷിക്കാണു കൂടുതൽ നാശം. കുലച്ച 35,085 വാഴയും, കുലയ്ക്കാത്ത 14,075 വാഴയും നശിച്ചു. ടാപ്പിങ് നടക്കുന്ന 329 റബറും ടാപ്പ് ചെയ്യാത്ത 200 റബറും നശിച്ചിട്ടുണ്ട്. തെങ്ങ്-112, കമുക്-370, നിലക്കടല-0.800 ഹെക്ടർ, പച്ചക്കറി - 0.680 ഹെക്ടർ, ഏലം-0.100 ഹെക്ടർ, എള്ള്-0.290 ഹെക്ടർ, കുരുമുളക് വള്ളികൾ-50 എന്നിങ്ങനെയാണു നാശമുണ്ടായത്.