അംഗുലീയാങ്കം കൂത്തിൽ ആദ്യമായി സ്ത്രീ സാന്നിധ്യം

Mail This Article
×
ലക്കിടി ∙ അംഗുലീയാങ്കം കൂത്തിൽ ആദ്യമായി സ്ത്രീ സാന്നിധ്യം അരങ്ങിലെത്തി. കിള്ളിക്കുറുശ്ശിമംഗലം മാണി മാധവച്ചാക്യർ സ്മാരക ഗുരുകുലത്തിലെ ആഷാഡോത്സവത്തോടനുബന്ധിച്ചാണ് ഗുരുകുലത്തിലെ വിദ്യാർഥിയും ഗുരു പി.കെ. നാരായണൻ നമ്പ്യാരുടെ പേരമകളുമായ ശ്വേത യു. നമ്പ്യാർ ആദ്യമായി വേദിയിൽ കൂത്ത് അവതരിപ്പിച്ചത്. ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണി എന്ന നാടകത്തിലെ ആറാമത്തെ അങ്കമാണു അംഗുലീയാങ്കം. സാധാരണ പുരുഷന്മാർ മാത്രമാണ് അവതരിപ്പിക്കാറുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ അടിയന്തിര കൂത്തായി മാത്രമാണ് അവതരിപ്പിച്ചു വരുന്നത്. ഗുരുകുലത്തിലെ കലാകാരന്മാർ തുടർച്ചയായി അംഗുലീയാങ്കം അവതരിപ്പിക്കാറുണ്ട്. സീതാ അന്വേഷണത്തിനു പുറപ്പെട്ട വാനരന്മാരിലെ പ്രധാനിയായ ഹനുമാന്റെ ഭാഗമാണു ശ്വേത യു. നമ്പ്യാർ കന്നിയരങ്ങായി അവതരിപ്പിച്ചത്. വാണിയംകുളം ടിആർകെ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ ശ്വേതയുടെ കലാ പ്രകടനത്തിനു മിഴാവ് അവതരിപ്പിച്ചത് ഗുരു പി.കെ. നാരായണൻ നമ്പ്യാരുടെ മകനും കൂത്ത്, കൂടിയാട്ടം കലാകാരനുമായ പി.കെ. ഉണ്ണിക്കൃഷ്ണൻ നമ്പ്യാരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.