പൊലീസ് സംഘത്തെ കാട്ടാന ആക്രമിച്ചു: നിലത്തു വീണ പൊലീസുകാരന്റെ കൈകളിൽ ആനയുടെ കൊമ്പ് കുത്തിക്കയറി

Mail This Article
നിലമ്പൂർ ∙ വനത്തിൽ മാവോയിസ്റ്റുകളെ തിരഞ്ഞുപോയ പാെലീസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. പരുക്കേറ്റ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്ഒജി) പൊലീസുകാരനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള ഗ്രൂപ്പിലെ ടെലി കമ്യൂണിക്കേഷൻ വിഭാഗം ഹെഡ് കോൺസ്റ്റബിൾ നിലമ്പൂർ മജ്മഅക്കുന്നിലെ കോർമത്ത് ബഷീർ അഹമ്മദിനാണു (44) പരുക്കേറ്റത്. കരുളായി ഉൾവനത്തിലെ മൂച്ചിയളയിൽ ഇന്നലെ രാവിലെ 8.15നാണു സംഭവം.
കമാൻഡോകൾ ഉൾപ്പെടെ 12 അംഗ സംഘം പതിവുപരിശോധനയ്ക്കു പോയതായിരുന്നു.കരുളായിയിൽനിന്നു 16 കിലോമീറ്റർ അകലെ മൂച്ചിയളയിൽ വാഹനം നിർത്തി മാഞ്ചീരി റോഡിലൂടെ നടന്നുനീങ്ങുമ്പോൾ വളവിൽ വച്ച് സംഘം ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു. എല്ലാവരും ചിതറിയോടിയെങ്കിലും ബഷീർ കാൽവഴുതി വീണു. പാഞ്ഞടുത്ത കൊമ്പൻ ബഷീറിന്റെ നെഞ്ചിനു നേരെ കുത്തി. ധരിച്ച ശരീരസംരക്ഷണ കവചത്തിൽ (ബോഡി പ്രൊട്ടക്ടർ) തട്ടി കൊമ്പ് വലതുകൈമുട്ടിനു മുകളിൽ മസിലിൽ തറച്ചു.
ഒപ്പമുള്ളവർ ബഹളംവച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ചു വെടിവച്ചും ആനയെ തുരത്തി. തുടർന്നു നെടുങ്കയം വരെ ജീപ്പിലും പിന്നീട് ആംബുലൻസിലും കയറ്റി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.