ADVERTISEMENT

പെരിന്തൽമണ്ണ∙ ചക്കരു ഒരു തെരുവുനായയാണ്. പക്ഷേ, കൃഷ്‌ണവേണി ടീച്ചർ ഇപ്പോൾ തിരഞ്ഞുനടക്കുന്നത് ആ നായയെയാണ്. കാണുന്നവരോടെല്ലാം അവർ ചോദിക്കുന്നതും എന്റെ ഓമന ചക്കരുവിനെ കണ്ടവരുണ്ടോ എന്നാണ്. കഴിഞ്ഞ വർഷം സെപ്‌റ്റംബർ മാസത്തിലാണു പുലാമന്തോൾ ജിഎച്ച്എസ്എസിൽ കൃഷ്ണവേണി അധ്യാപികയായി ജോലിക്കെത്തിയത്. കഴിഞ്ഞ മാസം താനൂരിലേക്കു പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറിപ്പോവുകയും ചെയ്തു. ഇതിനിടയിൽ, വിദ്യാർഥികൾക്കും സഹാധ്യാപകർക്കും നാട്ടുകാർക്കുമെല്ലാമൊപ്പം അവരുടെ മനസ്സിൽ കയറി ഇടംപിടിച്ചതാണ് ഈ നായയും. 

പുലാമന്തോളിൽ ജോലിക്കെത്തിയതിന്റെ അടുത്ത ദിവസങ്ങളിലാണ് ഏറെ ക്ഷീണിതനായി, കാലിൽ വ്രണങ്ങളുമായി സ്‌കൂളിന്റെ മുറ്റത്തു തളർന്നുകിടക്കുന്ന നായയെ അവർ ആദ്യമായി കാണുന്നത്. അന്ന് അവനു തന്റെ ഭക്ഷണം പകുത്തുനൽകി. മുറിവു തുടച്ചു വൃത്തിയാക്കി പരിചരിച്ചു. പിന്നീട് ഭക്ഷണം നൽകൽ പതിവായി. അങ്ങനെ കൃഷ്‌ണവേണിയും ചക്കരുവും ഏറെ അടുത്തു. ദിവസവും സ്‌കൂളിലേക്ക് ഇറങ്ങുമ്പോൾ ചക്കരുവിനുള്ള ഭക്ഷണം കൂടി പ്രത്യേക പാത്രത്തിൽ കരുതിയിരുന്നു. അവൻ ഭക്ഷണം കഴിച്ചുതീരും വരെ  സ്‌നേഹത്തോടെ തലോടി ടീച്ചർ അടുത്തുണ്ടാകും. എല്ലാ ദിവസങ്ങളിലും അവൻ കൃത്യസമയത്തെത്തി കാത്തിരിക്കും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ടീച്ചറില്ലാത്ത ദിവസങ്ങളിലും അവന്റെ കാത്തിരിപ്പു കണ്ടതിൽ പിന്നെ, കൃഷ്‌ണവേണിയുടെ മക്കളും ചക്കരുവിനുള്ള ഭക്ഷണവുമായി എത്തി. കൊപ്പം സ്വദേശിനിയായ അധ്യാപിക ചക്കരുവിന്റെ സ്‌നേഹം കണ്ടതോടെ പിന്നീട് വൈകിട്ട് സ്കൂൾ വിട്ടാൽ പുലാമന്തോൾ വരെ രണ്ടര കിലോമീറ്റർ ദൂരം നടക്കുന്നതു പതിവാക്കി. അവിടെ നിന്നേ ബസിൽ കയറൂ. ചക്കരുവും മിക്കപ്പോഴും ടീച്ചറെ കാത്തു വഴിയിലുണ്ടാകും. കൃഷ്‌ണവേണി ടീച്ചർ പ്രധാനാധ്യാപികയായി സ്ഥലം മാറിപ്പോയപ്പോഴും മക്കൾ ചക്കരുവിനു ഭക്ഷണം എത്തിച്ചുനൽകിയിരുന്നു. അടുത്ത ദിവസം വീട്ടിലേക്കു കൊണ്ടുപോകാനിരിക്കെയാണു ചക്കരുവിനെ കാണാതാകുന്നത്. 

ഭക്ഷണവുമായി എത്തിയ ടീച്ചറുടെ മക്കൾ സ്‌കൂൾപടി മുതൽ പുലാമന്തോൾ വരെയും പാലൂർ വരെയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞു ടീച്ചർ അവധിയെടുത്തെത്തി ഒരാഴ്‌ചയോളം പുലാമന്തോളും പരിസരങ്ങളിലും ചക്കരുവിനായി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങൾ വരെ പരിശോധിച്ചു. നാട്ടുകാരോടും വഴിയിൽ കണ്ടവരോടുമെല്ലാം തിരക്കി. ഒടുവിൽ പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിലെത്തിയും പരാതി നൽകി. ഇപ്പോൾ പൊലീസും നായയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ചക്കരു തിരിച്ചെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ടീച്ചർ ഇടയ്ക്കിടെ പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിക്കുന്നുണ്ട്. ഒപ്പം കാണുന്നവരോടൊക്കെ ആവർത്തിച്ചു ചോദിക്കുകയും ചെയ്യുന്നു. എന്റെ ചക്കരുവിനെ കണ്ടോ..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com