ADVERTISEMENT

തേഞ്ഞിപ്പലം ∙ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് മാസങ്ങളും വർഷങ്ങളും കാക്കണം എന്നതടക്കമുള്ള പഴഞ്ചൻ രീതിയിൽനിന്നു മാറി അതിവേഗ സേവനം ഉറപ്പാക്കാൻ സേവനാവകാശ നിയമം നടപ്പാക്കാൻ കാലിക്കറ്റ് സർവകലാശാല. ഇതിനായി നിയമനിർമാണത്തിന് സർവകലാശാല തീരുമാനമെടുത്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ പരിഷ്കാരത്തിനുള്ള പ്രാഥമിക രൂപരേഖയായി. പരീക്ഷാഭവനിലെ സേവനങ്ങൾ എന്തൊക്കെയെന്നും കാലാനുസൃതമായി എന്തൊക്കെ മാറ്റം വേണമെന്നും പഠിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കൺട്രോളർ ഡോ. ഡി.പി.ഗോഡ്‌വിൻ സാംരാജിനെ ചുമതലപ്പെടുത്തി.

ഡിജിറ്റൽ സൗകര്യങ്ങളും സേവനങ്ങളും വിപുലപ്പെടുത്താനും നിർദേശമുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാൻ കംപ്യൂട്ടർ സെന്റർ ഡയറക്ടർ  ഡോ. വി.എൽ.ലജീഷിന് നിർദേശം നൽകി. വിദ്യാർഥികളുടെ വിവിധ അപേക്ഷകളിൽ എത്ര സമയത്തിനകം സേവനം നൽകാനാകുമെന്ന റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

നിയമ നിർമാണം (സ്റ്റാറ്റ്യൂട്ട് ഭേദഗതി) നടത്തിയ ശേഷം പരിഗണിക്കുന്ന പ്രധാന പരിഷ്കാരങ്ങൾ ഇങ്ങനെ: ‌

ബിരുദ സർട്ടിഫിക്കറ്റ് അപേക്ഷ ലഭിച്ച് 40 ദിവസത്തിനകം നൽകണം. സാധാരണ ഫീസ് പ്രകാരം തന്നെ എല്ലാവർക്കും അതിവേഗം സർട്ടിഫിക്കറ്റ് ലഭിക്കാവുന്ന സാഹചര്യം ഒരുക്കണം. ഫൈനൽ വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ബിരുദ സർട്ടിഫിക്കറ്റിന് ഫീസടയ്ക്കാൻ സൗകര്യം ചെയ്യണം. പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാക്കണം.

ബിരുദ അസൽ സർട്ടിഫിക്കറ്റ് അതിവേഗം നൽകാനായാൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് കുറഞ്ഞ കാലത്തേക്കേ വേണ്ടിവരൂ എന്നിതിനാലാണ് വിദ്യാർഥികൾക്ക് പെട്ടെന്ന് ലഭ്യമാക്കാനായി ഡിജി ലോക്കർ പ്രയോജനപ്പെടുത്താനുള്ള ശുപാർശ. സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്റ്റും നഷ്ടപ്പെട്ടാൽ വിദ്യാർഥി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണം.

പകരം മറ്റു ചില സർവകലാശാലകളിലെപ്പോലെ നോട്ടറി അറ്റസ്റ്റ് ചെയ്താൽ മതിയെന്നു നിബന്ധന പുതുക്കണം.പരീക്ഷാഭവനിൽ രേഖാ പരിശോധന അസിസ്റ്റന്റ് മുതൽ ഡപ്യൂട്ടി റജിസ്ട്രാർ വരെ നടത്തണമെന്ന നിബന്ധന അതിവേഗ സേവനത്തിന് തടസ്സമാകുന്നതിനാൽ 2 ഉദ്യോഗസ്ഥർ രേഖകൾ കണ്ടാൽ മതിയെന്ന നിബന്ധന മാറ്റണം.

സെനറ്റ് അവാർഡ് ചെയ്തെങ്കിലേ ബിരുദ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.പകരം ഡിഗ്രി അവാർഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കറ്റിനു നൽകും വിധം സ്റ്റാറ്റ്യൂട്ട് ഭേദഗതി വരുത്തണം. യോഗത്തിൽ വിസി ഡോ. എം.കെ.ജയരാജ്, പിവിസി ഡോ. എം.നാസർ, റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com