ട്രോളിങ് നിരോധനം അവസാനിക്കുന്നു; മത്സ്യബന്ധന ഒരുക്കം തുടങ്ങി ബോട്ടുകാർ

Mail This Article
ബേപ്പൂർ ∙ 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബർ വീണ്ടും സജീവമാകുന്നു. ഫിഷറീസ് വകുപ്പിൽ നിന്നു അനുമതി ലഭിച്ചതോടെ ഹാർബർ ജെട്ടിയിലും കരുവൻതിരുത്തി, കക്കാടത്ത്, ചീർപ്പ് പാലം എന്നിവിടങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ ഒരുക്കങ്ങൾ തുടങ്ങി. ജൂൺ 9നു അർധരാത്രി തുടങ്ങിയ 52 ദിവസത്തെ ട്രോളിങ് നിരോധനം 31നു അർധരാത്രിയാണ് അവസാനിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എത്തിച്ച ബോട്ടുകളിൽ ഡീസൽ, വെള്ളം, ഐസ്, ഭക്ഷ്യവസ്തുക്കൾ എന്നിവ നിറച്ചു തുടങ്ങി.
ബോട്ടുകളിൽ പുതിയ വലയും ബോർഡ്, ജിപിഎസ്, വയർലെസ്, എക്കോസൗണ്ടർ തുടങ്ങിയ ഉപകരണങ്ങളും ക്രമീകരിക്കുന്നതിന്റെ തിരക്കാണ് ഹാർബറിൽ. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചു ചെറുതും വലുതുമായി 631 യന്ത്രവൽകൃത ബോട്ടുകൾ മത്സ്യബന്ധനത്തിനു പോകുന്നുണ്ട്. ഇവ ഒന്നിച്ചു നിർത്തിയിടാൻ ഹാർബറിൽ ജെട്ടി സൗകര്യം ഇല്ല. ഹാർബറിലെ അസൗകര്യം പരിഗണിച്ച് 25 മുതൽ ഡീസൽ നിറയ്ക്കാൻ അനുമതി ആവശ്യപ്പെട്ട് ബോട്ടുടമകൾ കലക്ടർക്ക് കത്തു നൽകിയിരുന്നു.
ഒരു ബോട്ടിൽ ഡീസലും വെള്ളവും ഐസും നിറയ്ക്കാൻ കുറഞ്ഞതു 3 മണിക്കൂർ വരും. 31നു മുൻപ് മുഴുവൻ ബോട്ടുകളിലും ഇന്ധനം നിറയ്ക്കാൻ കഴിയില്ലെന്നു സൂചിപ്പിച്ചാണ് ബോട്ടുടമകൾ കലക്ടറെ സമീപിച്ചത്. തുടർന്നാണു അനുമതി ലഭ്യമായത്.
കടലിൽ മത്സ്യസമ്പത്ത് വർധിച്ച് യഥേഷ്ടം മീൻ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ തയാറെടുക്കുന്നത്. മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിൽ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്.