പ്ലസ് വൺ അധിക ബാച്ചുകൾ, 11 പുതിയ ബാച്ച്; പ്രവേശനം 660 പേർക്ക്

Mail This Article
കോഴിക്കോട്∙ പ്ലസ് വണ്ണിൽ സംസ്ഥാനത്തു 97 അധിക ബാച്ചുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്കു ലഭിച്ചത് 11 എണ്ണം. പുതിയ ബാച്ചുകൾ വന്നാലും എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കില്ലെന്ന് അധ്യാപകർ പറയുന്നു. ഒരു ബാച്ചിൽ 60 കുട്ടികൾക്കാണു പ്രവേശനം. ഇങ്ങനെ 11 ബാച്ചുകളിലായി 660 വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കും. എന്നാൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽപോലും 3206 വിദ്യാർഥികൾ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നെങ്കിലും 989 പേർക്കു മാത്രമാണ് പ്രവേശന പട്ടികയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നത്. 2217 പേർ രണ്ടാം അലോട്മെന്റിലും പുറത്തായിരുന്നു. ആദ്യ 3 അലോട്മെന്റുകളിലും ആദ്യ സപ്ലിമെന്ററി അലോട്മെന്റിലും ഇടംപിടിക്കാതെ പുറത്തിരിക്കുന്ന അനേകം വിദ്യാർഥികൾ ഭാവിപഠനം തടസ്സപ്പെടുമെന്ന ഭയത്താൽ ഓപ്പൺ സ്കൂൾ അടക്കമുള്ള മറ്റു വഴികൾ തേടിക്കഴിഞ്ഞു.
പ്ലസ് വൺ ക്ലാസുകൾ തുടങ്ങി ഒരു മാസം ആകാറായപ്പോഴാണ് പുതിയ 11 ബാച്ചുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 6 പുതിയ ബാച്ചുകളാണ് അനുവദിച്ചത്. എയ്ഡഡ് മേഖലയിൽ 4 സ്കൂളുകൾക്കാണ് പുതിയ ബാച്ചുകൾ. ഇതിൽ ഒരു എയ്ഡഡ് മൈനോറിറ്റി സ്കൂളും ഉൾപ്പെടും. ഒരു സ്പെഷൽ സ്കൂളിനും പുതിയ ബാച്ച് അനുവദിച്ചിട്ടുണ്ട്. കുറ്റ്യാടി ഗവ.എച്ച്എസ്എസ് (സയൻസ്), ഉണ്ണികുളം ശിവപുരം ഗവ.എച്ച്എസ്എസ് (ഹ്യുമാനിറ്റീസ്), മണിയൂർ എച്ച്എസ്എസ് (ഹ്യുമാനിറ്റീസ്), പെരുമണ്ണ ഇഎംഎസ് ഗവ.എച്ച്എസ്എസ് (കൊമേഴ്സ്), ചെറുവാടി ഗവ. എച്ച്എസ്എസ് (ഹ്യുമാനിറ്റീസ്), ബേപ്പൂർ ഗവ.എച്ച്എസ്എസ് (കൊമേഴ്സ്) എന്നീ സർക്കാർ സ്കൂളുകൾക്കാണ് പുതിയ ബാച്ച്.
പാലേരി വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ (സയൻസ്), ആയഞ്ചേരി റഹ്മാനിയ എച്ച്എസ്എസ് (കൊമേഴ്സ്), പന്തീരാങ്കാവ് എച്ച്എസ്എസ് (ഹ്യുമാനിറ്റീസ്), കൊടിയത്തൂർ പിടിഎം എച്ച്എസ്എസ് (ഹ്യുമാനിറ്റീസ്) എന്നീ എയ്ഡഡ് സ്കൂളുകൾക്കും സ്പെഷൽ സ്കൂളായ കൊളത്തറ കാലിക്കറ്റ് എച്ച്എസ്എസ് ഫോർ ഹാൻഡിക്യാപ്ഡിനുമാണ് (കൊമേഴ്സ്) പുതിയ ബാച്ചുകൾ. അതേ സമയം, ജില്ലയിലെ എയ്ഡഡ് മാനേജ്മെന്റ് അൺ എയ്ഡഡ് സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം ഇന്നലെ വൈകിട്ടു മുതൽ ഓൺലൈനായി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ അലോട്മെന്റ് പട്ടികയിൽ ഈ സീറ്റുകൾ കൂടി എഴുതിച്ചേർത്ത് പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം കുറച്ചു കാണിക്കാൻ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സീറ്റുകളിലേക്ക് ഏകജാലകം വഴിയല്ല പ്രവേശനം നടക്കുന്നത്.