കൂടുതൽ കാട്ടാനക്കൂട്ടം കാടിറങ്ങി; വായാട് മലയിലും വ്യാപകമായി വിളകൾ നശിപ്പിച്ചു

Mail This Article
നാദാപുരം∙ ദിവസങ്ങളായി മലയോരത്ത് തമ്പടിച്ച കാട്ടാനക്കൂട്ടം കർഷകർക്ക് വീണ്ടും നഷ്ടങ്ങളുണ്ടാക്കി. വിലങ്ങാട്ടെ വായാട്ട് കൃഷിയിടങ്ങളിലേക്കുള്ള നട വഴി പോലും ആനക്കൂട്ടം നശിപ്പിച്ചതോടെ കർഷകരുടെ യാത്രാ മാർഗം അടക്കം നഷ്ടമായി. ഇടയ്ക്ക് കാട്ടിലേക്ക് ഉൾവലിയുന്ന ആനകൾ വീണ്ടും കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് വനപാലകർക്കും കർഷകർക്കും ദുരിതം സൃഷ്ടിക്കുകയാണ്. കൃഷിയിടങ്ങളിൽ പലയിടത്തും വഴികൾ ഉഴുതുമറിച്ചിട്ടാണ് ആനകളിറങ്ങുന്നത്.
മഴയ്ക്കിടയിൽ കണ്ണവം വനത്തിൽ നിന്ന് വിവിധ സംഘങ്ങളായി ഇറങ്ങുന്ന ആനകളാണ് കർഷകർക്ക് നഷ്ടമുണ്ടാക്കുന്നത്. ജനവാസ മേഖലയിൽ തമ്പടിക്കുന്ന ആനകളെ വനത്തിലേക്ക് തുരത്താൻ കർഷകർക്ക് മാർഗമൊന്നുമില്ല. മുൻപ് വനം അധികൃതർ പടക്കം നൽകാറുണ്ടായിരുന്നെങ്കിലും മഴയ്ക്കിടയിൽ പടക്കം പ്രായോഗികമല്ല. വായാട്ട് കഴിഞ്ഞ രാത്രി മണിമല ജോസഫ്, മണിമല ചെറിയാൻ, ജോസ് അബ്രഹാം മണിമല എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം താണ്ഡവമാടിയത്.
പലയിടങ്ങളിലും സൗരോർജ വേലികൾ നശിപ്പിച്ചാണ് ആനകളിറങ്ങുന്നത്. പല വേലികളും താറുമാറായി കിടക്കുന്നതും ആനകൾക്ക് അനുഗ്രഹമാകുകയാണ്. കണ്ടിവാതുക്കലിൽ ദിവസങ്ങളായി തമ്പടിച്ച ആനക്കൂട്ടം ഇന്നലെയും കൃഷിഭൂമിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ചിറ്റാരിയിലെ പൂവത്താങ്കണ്ടി മലയിൽ തെങ്ങുകൾ അടക്കം നശിപ്പിച്ച ആനക്കൂട്ടം സൗരോർജ വേലികൾ ഏറെ തകർത്തു. ഇവ ഏറെയായി പ്രവർത്തന രഹിതമായി കിടക്കുന്നതിനാലാണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്നാണു കർഷകരുടെ പരാതി.