ADVERTISEMENT

നാദാപുരം∙ പേമാരിയ്ക്കു പുറമെ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം കൂടിയായതോടെ കർഷകർക്ക് കർക്കടകം കണ്ണീർക്കാലമായി. കണ്ടിവാതുക്കലിൽ കണ്ണവം വനത്തിൽ നിന്നിറങ്ങി ദിവസങ്ങളായി തമ്പടിച്ച ആനക്കൂട്ടം ഏക്കർ കണക്കിനു സ്ഥലത്തെ തെങ്ങ്, കമുക്, റബർ, വാഴ, മരച്ചീനി തുടങ്ങിയവ നശിപ്പിച്ചു. സമീപ പ്രദേശമായ ചിറ്റാരിയിലും കാട്ടാനക്കൂട്ടം കനത്ത നഷ്ടം വിതച്ചു. വിലങ്ങാട് മേഖലയിൽ കാട്ടാനകൾ തകർത്ത സൗരോർജ കമ്പി വേലി പുനഃസ്ഥാപിക്കുന്ന പണി വനം അധികൃതർ തുടങ്ങിയത് പെരുമഴ കാരണം നിർത്തി വയ്ക്കേണ്ടി വന്നതിനു പിന്നാലെയാണ് ആനക്കൂട്ടങ്ങളുടെ കാടിറക്കം.

ആദ്യം കൃഷിയിടങ്ങളിൽ എത്താൻ വൈമുഖ്യം കാണിച്ച വനപാലകർ 2 ദിവസങ്ങളിലായി മഴയ്ക്കിടയിലും ആനയെ തുരത്താനായി രംഗത്തുണ്ട്.  കണ്ടിവാതുക്കലിൽ പട്ടിക വർഗ വിഭാഗക്കാരുടെ കാർഷിക വിളകളാണ് ഏറെയും നശിപ്പിച്ചത്. പി.സി.ചന്ദ്രൻ, കിഴക്കെകര വിജയൻ, മീത്തൽ ദേവി, മാക്കൂൽ അജിത, മീത്തൽ സുരേന്ദ്രൻ, കിഴക്കേക്കര ജയൻ, കാട്ടിക്കുഴി രവി, മീത്തൽ ചന്ദ്രൻ എന്നിവർക്ക് കായ്ച്ചു തുടങ്ങിയ തെങ്ങുകളും ടാപ്പിങ് തുടങ്ങിയ റബറുകളും നഷ്ടമായി. കുലയ്ക്കാറായ വാഴകളേറെ പിഴുതെടുത്തു. ഇടയ്ക്കിടെ കാട്ടാനക്കൂട്ടം കർഷകർക്ക് ഉണ്ടാക്കുന്ന നഷ്ടം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നു പരാതിയുണ്ട്.

ഇതിനെതിരെ ശക്തമായ സമരത്തിന് ആദിവാസി കർഷകരും മറ്റു കർഷകരും രംഗത്തിറങ്ങുമെന്ന് ഊരുമൂപ്പൻ മാക്കൂൽ കേളപ്പൻ അറിയിച്ചു.  ചിറ്റാരി പൂവത്താങ്കണ്ടി മലയിൽ ചെറുമോത്തെ നെല്ലിയോട്ട് കുഞ്ഞബ്ദുല്ല, വാണിമേലിലെ താവോട്ട് ആലിഹസൻ തുടങ്ങിയവരുടെ തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. കനത്ത മഴ കർഷകർക്ക് കൃഷിയിടങ്ങളിലെത്തി കൃത്യമായ നഷ്ടത്തിന്റെ കണക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരിടത്തു നിന്ന് കാട്ടാനക്കൂട്ടത്തെ തുരത്തുമ്പോൾ മറ്റൊരിടത്ത് ഇവ തമ്പടിക്കുകയാണ്. കുറ്റല്ലൂരിലാണ് ഏറ്റവുമൊടുവിൽ കാട്ടാനകൾ നഷ്ടം വിതച്ചത്.

വിലങ്ങാട് മേഖലയിൽ സൗരോർജ കമ്പി വേലി നശിപ്പിച്ചത് പുനഃസ്ഥാപിക്കാനുള്ള വനം അധികൃതരുടെ ശ്രമം.

കർഷക സമര കൂട്ടായ്മ രൂപീകരിച്ചു

വാണിമേൽ∙ പാലൂർ, മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂർ, പറക്കാട് തുടങ്ങിയ മലയോര മേഖലയിൽ തുടർച്ചയായി കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നതിനെതിരെ ശാശ്വത നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റെ നിലപാടിനെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ മലയോര കർഷകരുടെ സമര കൂട്ടായ്മ രൂപീകരിച്ചു. കാട്ടാന കാരണം മലയോര കർഷകരുടെ ജീവിതം ദുരിത പൂർണമാണെന്നും കർഷകരുടെ ജീവനു പോലും ഭീഷണിയാണെന്നും കർഷകർ പറഞ്ഞു.

നിലവിലുള്ള സൗരോർജ വേലി തകർന്ന് കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രവർത്തന സജ്ജമായിട്ടില്ല. കർഷകർ പ്രതിഷേധിക്കുമ്പോൾ കണ്ണിൽ പൊടിയിടുന്ന പ്രവൃത്തികൾ നടത്തുകയല്ലാതെ ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് പദ്ധതികൾ തയാറാക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ശാശ്വത പരിഹാര നടപടികൾ കാണും വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാൻ കൂട്ടായ്മ തിരുമാനിച്ചു. കെ.പി.രാജീവൻ ഉദ്ഘാടനം ചെയ്തു. വി.സി.കേളപ്പൻ, സാബു മുട്ടത്ത് കുന്നേൽ, ബിജു കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com