വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണം

Mail This Article
പാലാ ∙ ഭരണങ്ങാനം തീർഥാടന ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആത്മീയ ആഘോഷങ്ങളോടെ പ്രധാന ദിവസങ്ങളിലേക്കു കടക്കുന്നു. ഇന്നു രാവിലെ 11.30നു തിരുവല്ല അതിരൂപതാ മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് കുർബാന അർപ്പിക്കും.
വൈകിട്ട് 5നു സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ കുർബാന അർപ്പിക്കും. വൈകിട്ട് 6.30നു അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലേക്ക് ജപമാല പ്രദക്ഷിണം. പുലർച്ചെ 5.30, 6.45, 8.30, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളിലും കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ നാളെ പുലർച്ചെ 4.45നും 6നും കുർബാന, 7നു നേർച്ചയപ്പം വെഞ്ചരിപ്പ്. 8.30നു കുർബാന- മുഖ്യ വികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ, 9.30നു കുർബാന- വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്. 10.30നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ കുർബാന അർപ്പിക്കും. 12ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30, 3.30, 4.30, 5.30, 6.30, രാത്രി 7.30, 8.30, 9.30 എന്നീ സമയങ്ങളിലും കുർബാന ഉണ്ടായിരിക്കും.
ഗതാഗത ക്രമീകരണം
ഭരണങ്ങാനം ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് 27, 28 തീയതികളിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംക്‌ഷൻ മുതൽ പള്ളി റോഡ് വരെ 27ന് വൈകിട്ട് 6 മുതൽ രാത്രി 9 വരെയും 28ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായിൽ നിന്ന് വരുന്ന ബസുകൾ അൽഫോൻസ ടവറിനു മുൻപിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുൻപോട്ടു പോകണം. പാലായിൽ നിന്നുള്ള വലിയ വാഹനങ്ങൾ വട്ടോളി പാലം പരിസരത്തും വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാർക്ക് ചെയ്യണം.
ചെറിയ വാഹനങ്ങൾ പള്ളി മൈതാനം, എസ്എച്ച് സ്കൂൾ ഗ്രൗണ്ട്, അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ മൈതാനം, മുതുപ്ലാക്കൽ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്ര വാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ്, വെട്ടത്തേൽ ഏജൻസീസ് എന്നിവയ്ക്കു മുൻപിലും പാർക്ക് ചെയ്യണം. വിലങ്ങുപാറ ജംക്‌ഷൻ മുതൽ അൽഫോൻസ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. 28ന് രാവിലെ 6 മുതൽ രാത്രി 10 വരെ തീർഥാടന കേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങളും അൽഫോൻസ ഗേറ്റ് വഴി കയറി ഇടവക ദേവാലയത്തിന്റെ മുൻപിലൂടെ മടങ്ങി പോകണം.