തീരം ഇടിയുന്നത് പതിവായി; പരിഹാര നടപടി വൈകുന്നു

Mail This Article
വെള്ളൂർ ∙ മുവാറ്റുപുഴയാറിന്റെ തീരം ഇടിയുന്നത് വ്യാപകമായിട്ടും പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഞായറാഴ്ച വെള്ളൂർ റെയിൽവേ പാലത്തിനു സമീപം തീരം ഇടിഞ്ഞ് കള്ളുഷാപ്പും ആക്രിക്കടയും ആറ്റിൽ പതിച്ചിരുന്നു. ഇതോടെ കള്ള് ഷാപ്പിന്റെ പ്രവർത്തനം നിലച്ചു. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിൽ ബോബി വിജയന്റെ ലൈസൻസിയിലുള്ള കള്ളുഷാപ്പിന്റെ പകുതിയിൽ അധികവും, ആക്രിക്കട നടത്തുന്ന വെള്ളൂർ പുലിയപ്പുറം ഷാഹുൽ ഹമീദിന്റെ കടയിലെ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗം പൂർണമായും ആറ്റിൽ പതിച്ചു.
ആക്രിക്കടയോട് ചേർന്ന് തന്നെയാണ് ഷാഹുൽ ഹമീദിന്റെ വീട്. ഈ വീട് അപകട ഭീഷണിയിലായതോടെ കുടുംബത്തെ ബന്ധുവീട്ടിലേക്കു അധികൃതർ മാറ്റി.നിലവിൽ ഷാപ്പിൽ എത്തുന്ന കള്ള് സമീപത്തെ മറ്റ് ഷാപ്പുകളിൽ എത്തിച്ചാണ് വിപണനം. തീരം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഷാപ്പിന്റെ പ്രവർത്തനം നിർത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഷാപ്പ് ഉടമ. 10 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. അവരുടെ തൊഴിലും പ്രതിസന്ധിയിലാകും.
കരിങ്കൽ ഭിത്തി കെട്ടാൻ 30ലക്ഷത്തിന്റെ എസ്റ്റിമേറ്റ് -കെ.ഹരീഷ് കാർത്തികേയൻ അസി.എൻജിനീയർ , മേജർ ഇറിഗേഷൻ.
∙ വെള്ളൂരിൽ കള്ള് ഷാപ്പും ആക്രിക്കടയും മുവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞ് ആറ്റിൽ പതിച്ചതോടെ കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ ഭീഷണി നേരിടുന്ന 65മീറ്റർ ദൂരം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ജില്ല കലക്ടർക്കു നൽകിയിട്ടുണ്ട്.
സ്ഥലം പുഴ കവർന്നു -എ.എം.മനോജ്, അത്തിയോടി വൈപ്പേൽ, മേവെള്ളൂർ.ഇടിഞ്ഞു താണ റോഡ് നന്നാക്കുന്നില്ല

∙ 2018ൽ ഉണ്ടായ പ്രളയത്തിൽ വീടിനോട് ചേർന്നുള്ള സ്ഥലം പുഴ കവർന്നു. വീട് പുഴയിലേക്കു ചരിഞ്ഞ് അപകടഭീഷണിയിലാണ്. ഭിത്തിക്കു വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. 2012ൽ പുതിയ വീട് നിർമിച്ചതാണ്. എഴുപതുകാരിയായ അമ്മ, ഭാര്യ, രണ്ട് കുട്ടികൾ ഇവരോടൊപ്പം ഭയന്നു വിറച്ചാണ് വീട്ടിൽ അന്തിയുറങ്ങുന്നത്. ശക്തമായി മഴ പെയ്യുമ്പോഴും ആറ്റിൽ ജലനിരപ്പ് ഉയർന്നാലും കിടന്നാൽ ഉറക്കം വരാറില്ല. പ്രളയ കെടുതിയായി സർക്കാരിൽ നിന്നും 80,000രൂപ ലഭിച്ചെങ്കിലും അത് ബാങ്കിൽ നിന്നും എടുത്തിട്ടില്ല. ആ തുകയിൽ വീട് നിർമിക്കാൻ സാധിക്കില്ല എന്നതിനാലാണ് എടുക്കാത്തത്.
∙ വെള്ളൂർ പഞ്ചായത്തിൽ 2021 ജൂലൈ 4ന് വെള്ളപ്പൊക്കത്തോടനുബന്ധിച്ച് തട്ടാവേലി പാലത്തിനു സമീപം ഇടിഞ്ഞു താണ റോഡ് നാളിതുവരെ ഒന്നും ചെയ്തിട്ടില്ല. വല്ലപ്പോഴും ഇറിഗേഷൻ അധികൃതർ എത്തി അളന്നു പോകുന്നതല്ലാതെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. റോഡിന്റെ പകുതിയിൽ അധികം ഇടിഞ്ഞു താഴ്ന്നതോടെ ഇതുവഴി വലിയ വാഹനങ്ങളും പോകാൻ പറ്റാത്ത സാഹചര്യമാണ്. ആറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സമീപത്തെ വീടുകളിൽ ഇപ്പോഴും ആളുകൾ ഭയന്നാണ് കഴിയുന്നത്.
-പി.പി.ഷാജി എഐടിയുസി പഞ്ചായത്ത് പ്രസിഡന്റ്.
ഭൂമിയിൽ വിള്ളൽ- പി.സി.തങ്കരാജ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്.
∙ മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം ചിറയിൽ കടത്തു കടവിനു സമീപം സംരക്ഷണ ഭിത്തി ഉൾപ്പെടെ ആറ്റിലേക്ക് ഇടിഞ്ഞു താഴ്ന്നിട്ട് ഒരു വർഷത്തിനു മുകളിലായി സമീപത്തെ വീടും കടത്തു കടവും ഇപ്പോഴും വലിയ അപകട ഭീഷണിയിലാണ്. ഇവിടെ 250മീറ്ററിൽ അധികം ദൂരം ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. നിരവധി തവണ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടിയില്ല.
റോഡ് സഞ്ചാരയോഗ്യമല്ലാതായി- പ്രതാപ് കുമാർ സിപിഎം വൈക്കപ്രയാർ ബ്രാഞ്ച് സെക്രട്ടറി.
∙ ഉദയനാപുരം പഞ്ചായത്തിൽ മുവാറ്റുപുഴയാറിന്റെ തീരത്ത് വടയാർ മനയ്ക്കൽ കലുങ്ക് റോഡിൽ ഏകദേശം 30മീറ്ററോളം ദൂരത്തിൽ കഴിഞ്ഞ 3ന് വലിയ വിള്ളൽ രൂപപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. വിള്ളൽ രൂപപ്പെട്ട ഭാഗത്ത് അപകട സൂചനയായി ഓലമടൽ കുത്തിവച്ച് അതിൽ പഞ്ചായത്ത് അധികൃതർ ഒരു ഫ്ലക്സും കെട്ടിവച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകുന്നില്ല. ഒട്ടേറെ വാഹനങ്ങൾ കടന്നു പോയിരുന്ന ഈ റോഡ് ഇന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ പ്രദേശവാസികളും ദുരിതത്തിലായി.