ADVERTISEMENT

വൈക്കം ∙ പാലങ്ങളിൽ നിന്നും തോട്ടിലേക്കു ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ വ്യാപക പ്രതിഷേധം, വൈക്കം വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിൽ നിന്നും ഇന്നലെയും മാലിന്യം തള്ളി. ദുർഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാനോ, തോടിന്റെ ഇരു കരകളിലുള്ള വീടുകളിൽ താമസിക്കാനോ പറ്റാത്ത സാഹചര്യമാണ്.

കണിയാംതോട്, തുറുവേലിക്കുന്ന് വലിയ കലുങ്ക്, തോട്ടകം ഇലഞ്ഞിച്ചുവട്, വടയാർ പാലം, പൊട്ടൻചിറ, ഉദയനാപുരം ഇഞ്ചയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. നഗരങ്ങളിൽ മിക്ക സ്ഥലത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്ന വാഹനം അധികൃതർ കണ്ടുപിടിക്കാനോ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനോ അധികൃതർ തയാറാകാത്തതാണ് ഇത്തരം സംഭവം ആവർത്തിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു.

പകർച്ചവ്യാധി ഭീഷണി- കെ.സുരേഷ് കുമാർ ഐഎൻടിയുസി വെച്ചൂർ മണ്ഡലം പ്രസിഡന്റ്.

∙ പതിവായി ശുചിമുറി മാലിന്യം തള്ളുന്നതോടെ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. പാലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണം, രാത്രി കാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. 

പൊലീസ് നടപടി വേണം- കെ.വി.ജയ്മോൻ വെച്ചൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി.

∙ രാത്രി 12നും പുലർച്ചെ 4നും ഇടയിലുള്ള സമയങ്ങളിലാണ് ഇത്തരം മാലിന്യങ്ങൾ ഏറെയും തള്ളുന്നത്. വെച്ചൂർ പൊലീസ് ഔട്ട്പോസ്റ്റിനു സമീപമാണ് ഇത്തരം പ്രവർത്തനം ആവർത്തിക്കുന്നത്. പൊലീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം. താലൂക്ക് അടിസ്ഥാനത്തിൽ ഇത്തരം മാലിന്യം സംസ്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കണം. 

വെള്ളം ഉപയോഗിക്കാനാവുന്നില്ല- ഗൗതം കൃഷ്ണ ബിജെപി വൈക്കം മണ്ഡലം ജനറൽ സെക്രട്ടറി.

∙ കൃഷി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പ്രദേശവാസികൾ ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പതിവായി ശുചിമുറി മാലിന്യം തള്ളുന്നതോടെ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണ്. ബന്ധപ്പെട്ട അധികൃതർ  അടിയന്തര നടപടി സ്വീകരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com