ജലജീവൻ പദ്ധതി മുടങ്ങി; ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് പനച്ചിക്കാട് പഞ്ചായത്തംഗങ്ങൾ

Mail This Article
കോട്ടയം ∙ ജലജീവൻ പദ്ധതി കാരണം വഴിയുമില്ല വെള്ളവുമില്ല. കക്ഷി രാഷ്ട്രീയം മറന്നു ജലഅതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ച് പനച്ചിക്കാട് പഞ്ചായത്തംഗങ്ങൾ. കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ പ്രശ്നം പരിഹരിച്ച് നൽകാമെന്ന് എഴുതി ഒപ്പിട്ട് ഉറപ്പ് നൽകി അതോറിറ്റി എൻജിനീയർമാർ.
ഇന്നലെ രാവിലെ 11 മുതലാണ് ഭരണമുന്നണിയായ കോൺഗ്രസിലെയും പ്രതിപക്ഷത്തുള്ള എൽഡിഎഫ്, ബിജെപി മുന്നണിയിലെ അംഗങ്ങളും അസിസ്റ്റന്റ് എൻജിനീയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരെ ഓഫിസിനുള്ളിൽ തടഞ്ഞ് ഉപരോധസമരം ആരംഭിച്ചത്. ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ജലജീവൻ പദ്ധതിക്ക് വേണ്ടി റോഡുകൾ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണന്ന് അംഗങ്ങൾ ആരോപിച്ചു.
ഉപരോധത്തെ തുടർന്ന് നടത്തിയ ചർച്ചയിൽ 29 മുതൽ ഓഗസ്റ്റ് 1 വരെ പൈപ്പ് ലൈനുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ പ്രശ്നങ്ങൾ എൻജിനീയർമാരുടെയും വാർഡംഗങ്ങളുടെയും സാന്നിധ്യത്തിൽ ജോയിന്റ് ഇൻസ്പെക്‌ഷൻ നടത്തി നടപടി സ്വീകരിക്കുമെന്നും പൈപ്പിടാൻ തകർത്ത റോഡുകൾ സെപ്റ്റംബർ 30ന് മുൻപായി കോൺക്രീറ്റ് ചെയ്ത് നൽകുമെന്നും അസിസ്റ്റന്റ് എൻജിനീയർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ചേർന്ന് ഒപ്പിട്ട് അംഗങ്ങൾക്ക് രേഖാമൂലം ഉറപ്പ് നൽകി.തുടർന്നാണ് 3 മണിക്കൂറിലധികം നീണ്ട ഉപരോധം സമരം അവസാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, വൈസ് പ്രസിഡന്റ് റോയി മാത്യു, പ്രതിപക്ഷാംഗങ്ങളായ പി.കെ.മോഹനൻ, ജയൻ കല്ലുങ്കൽ എന്നിവരാണ് നേതൃത്വം നൽകിയത്.