ഓരുങ്കൽക്കടവിൽ സ്ഥലം കണ്ടെത്തി, എരുമേലി അഗ്നിരക്ഷാ സേനാ യൂണിറ്റിന് കിടപ്പാടമായി

Mail This Article
എരുമേലി ∙ സ്ഥലം കണ്ടെത്തിയതോടെ അഗ്നിരക്ഷാ സേനാ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. ഓരുങ്കൽക്കടവിൽ അഗ്നിരക്ഷാ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം റവന്യു വകുപ്പ് കണ്ടെത്തി അളന്നു തിരിച്ചതോടെയാണ് ഇതു സംബന്ധിച്ച തടസ്സങ്ങൾ നീങ്ങിയത്. ഓരുങ്കൽക്കടവിലെ ആറ്റുപുറമ്പോക്കിൽ ആണ് 50 സെന്റ് സ്ഥലം കണ്ടെത്തിയത്.
എരുമേലിയിലോ സമീപ സ്ഥലങ്ങളിലോ സ്ഥിരം അഗ്നിരക്ഷാ യൂണിറ്റിന്റെ സേവനം ഇല്ല. മണ്ഡല, മകരവിളക്ക് കാലത്ത് അഗ്നിരക്ഷാ സേനയുടെ സേവനം താൽക്കാലികമായി മാത്രം ലഭ്യമാക്കിയിരുന്നു. തീപിടിത്തം ഉണ്ടാകുമ്പോൾ 15 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളിയിൽ നിന്നോ റാന്നിയിൽ നിന്നോ ആണ് അഗ്നിരക്ഷാസേന പാഞ്ഞെത്തുന്നത്. അഗ്നിരക്ഷാ യൂണിറ്റിനുള്ള സ്ഥലം ലഭ്യമാകാത്തതുമൂലമാണ് ഇവിടെ അഗ്നിരക്ഷാ സേനയുടെ സേവനം വൈകിയത്.
അനുമതി ലഭിച്ചത് 2011ൽ
സംസ്ഥാനത്ത് 22 അഗ്നിരക്ഷാ സേനാ ഓഫിസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് നൽകിയത് 2011ൽ ആണ്. ഇതിൽ എരുമേലി ആയിരുന്നു ഒന്നാം സ്ഥാനത്ത്. കോട്ടയം ജില്ലയിൽ എരുമേലി കൂടാതെ വൈക്കവും ഉൾപ്പെട്ടിരുന്നു. എരുമേലി, ചവറ, വേങ്ങര, പാനൂർ, കോന്നി എന്നിവിടങ്ങളിൽ അഗ്നിരക്ഷാ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള ചെലവും ആവശ്യമായ ഉപകരണങ്ങളുടെ ചെലവ് ഉൾപ്പെടെ കണക്കാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 19 കോടി രൂപയും അനുവദിച്ചു. സ്ഥലം ലഭ്യമാകുന്ന സ്ഥലങ്ങളിൽ മുൻഗണന നൽകി അഗ്നിരക്ഷാ യൂണിറ്റ് ആരംഭിക്കാനായിരുന്നു നിർദേശം. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകാൻ വൈകിയതിനെ തുടർന്നാണ് എരുമേലിയിൽ അഗ്നിരക്ഷാ യൂണിറ്റ് തുടങ്ങാൻ വൈകിയത്.
ഓടി മടുത്തു
കഴിഞ്ഞ 6 മാസത്തിനുള്ളിൽ തീപിടിത്തം, മഴ, മറ്റ് അപകടങ്ങൾ എന്നിവ മൂലം 40ൽ അധികം തവണയാണ് എരുമേലിയിലും പരിസരങ്ങളിലും അഗ്നിരക്ഷാ സേനാ യൂണിറ്റ് എത്തിയത്. നഗര പ്രദേശങ്ങളിൽ 10 സ്ക്വയർ കിലോമീറ്റർ പരിധിയിലും ഗ്രാമപ്രദേശങ്ങളിൽ 50 സ്ക്വയർ കിലോമീറ്റർ ചുറ്റളവിലും ഒരു അഗ്നിരക്ഷാ ഓഫിസ് വേണമെന്നാണു ചട്ടം.