പുഞ്ചക്കൃഷി: അടിസ്ഥാന സൗകര്യ വികസനത്തിനായി സംയുക്ത പരിശോധന

Mail This Article
ചാത്തന്നൂർ∙ പോളച്ചിറ ഏലായിൽ പുഞ്ചക്കൃഷിക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനു മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു.കൃഷി, മൈനർ ഇറിഗേഷൻ, വൈദ്യുതി എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപ്പാടമായ പോളച്ചിറയിൽ ഇതിന്റെ അടിസ്ഥാനത്തിൽ മാസ്റ്റർ പ്ലാൻ തയാറാക്കും.
വിനോദ സഞ്ചാര മേഖലയ്ക്ക് ഒട്ടേറെ സാധ്യതയുള്ള പോളച്ചിറയിൽ കുട്ടവഞ്ചി സവാരി, താമരപ്പൂ കൃഷി, ദേശാടനപ്പക്ഷികളുടെ നിരീക്ഷണത്തിന് ഏറുമാടങ്ങൾ സ്ഥാപിക്കുക, പുഞ്ചക്കൃഷിക്കായി തലച്ചിറയിൽ നിന്നു വെള്ളം പമ്പ് ചെയ്യാൻ മോട്ടർ സ്ഥാപിക്കുക, നടുത്തോട് ആഴം കൂട്ടുക, വേലിയേറ്റത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷട്ടറുകൾ സ്ഥാപിക്കുക, ബണ്ട് റോഡുകൾ മണ്ണിട്ട് ഉയർത്തി സംരക്ഷിക്കുക, കരിമീൻ കൂട് കൃഷി ആരംഭിക്കുക തുടങ്ങിയവയിലുള്ള സാധ്യതകൾ പരിഗണിച്ചാണ് മാസ്റ്റർ പ്ലാൻ തയാറാക്കുക. പോളച്ചിറയുടെ കരകളിൽ പത്ത് കിലോമീറ്ററോളം ദൈർഘ്യമുള്ള ബണ്ട് റോഡ് പ്രഭാത- സായാഹ്ന സവാരിക്ക് ഏറെ അനുയോജ്യമാണ്.
ജി.എസ്.ജയലാൽ എംഎൽഎ, ചിറക്കര പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ദേവദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.സുജയ കുമാർ, എസ്.രജനീഷ് , കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനിത, കൃഷി ഓഫിസർ അഞ്ചു വിജയൻ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ സിന്ധു, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ സമ്പത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് സംയുക്ത പരിശോധന നടത്തിയത്.പോളച്ചിറയിൽ 1200 ഏക്കറിലും കൃഷി ചെയ്യുന്നതിനുള്ള സമഗ്രപദ്ധതി നടപ്പാക്കുമെന്നു ജി.എസ്.ജയലാൽ എംഎൽഎ പറഞ്ഞു.