മുഖംമൂടി ധരിച്ച അജ്ഞാതന്റെ വിളയാട്ടം കാസർകോട് ജില്ലയിലേക്കും

Mail This Article
ചെറുപുഴ ∙ മുഖംമൂടി ധരിച്ച അജ്ഞാതന്റെ വിളയാട്ടം കാസർകോട് ജില്ലയിലേക്കും വ്യാപിച്ചു. ബുധനാഴ്ച രാത്രി ചെറുപുഴ പഞ്ചായത്തിലെ പെരുന്തടം, പാമ്പൻകല്ല് പ്രദേശങ്ങൾക്കു പുറമെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിലും ഭീതി പരത്തി അജ്ഞാതന്റെ വിളയാട്ടം. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അജ്ഞാതന്റെ വിളയാട്ടം ചൊവ്വാഴ്ച രാത്രിയും തുടർന്നു. കഴിഞ്ഞ ദിവസം രാത്രി പെരുന്തടത്തെ റഫീഖിന്റെ വീട്ടിലും പാമ്പൻകല്ലിലെ ഗീതയുടെ വീട്ടിലും എത്തിയാണു അജ്ഞാതൻ ഭീതി വിതച്ചത്. തുടർന്നു രാത്രി 12ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നിൽ റിട്ട.അധ്യാപകൻ തൊണ്ടിയാർവയലിൽ ഹസ്സന്റെ വീട്ടിലെത്തിയ അജ്ഞാതൻ വാതിലിൽ അടിച്ചു ശബ്ദമുണ്ടാക്കി.
വീട്ടുകാർ ഉണർന്നതോടെ ഓടി മറഞ്ഞ അജ്ഞാതൽ മുനയംകുന്ന് ജുമാ മസ്ജിദിലെത്തി ജനലിൽ തട്ടി ശബ്ദം ഉണ്ടാക്കുകയും പാത്രങ്ങൾ തള്ളിയിടുകയും ചെയ്തു. വിവരമറിഞ്ഞു നാട്ടുകാരും ചിറ്റാരിക്കാൻ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അജ്ഞാതനെ കണ്ടെത്താനായില്ല. മലയോരത്തു അജ്ഞാതന്റെ വിളയാട്ടം തുടങ്ങിയിട്ടു 5 ദിവസം കഴിഞ്ഞു. അജ്ഞാതനെ കണ്ടെത്താൻ സാധിക്കാത്തതു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. മുഖംമൂടി ധരിച്ചെത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തുന്ന അജ്ഞാതനെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.