അഭിമുഖം മാറ്റിയ വിവരം അറിയിച്ചില്ല; സപ്ലൈ ഓഫിസിന്റേത് ക്രൂരതയെന്ന് അംഗപരിമിതർ
Mail This Article
വെള്ളരിക്കുണ്ട് ∙ താലൂക്കിൽ അംഗപരിമിതർക്കായി നീക്കിവച്ച പൊതുവിതരണ കേന്ദ്രത്തിനു സ്ഥിരം ലൈസൻസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കാസർകോട് നടന്ന കൂടിക്കാഴ്ച മുന്നറിയിപ്പില്ലാതെ മാറ്റിവച്ചത് അംഗപരിമിതരായ അപേക്ഷകർക്കു ദുരിതമായി. ഇന്നലെ രാവിലെ 11നാണ് ജില്ലാ സപ്ലൈ ഓഫിസർ മുൻപാകെ രേഖകളുമായി കൂടിക്കാഴ്ചയ്ക്കു ഹാജരാകാൻ അംഗപരിമിതരായ അപേക്ഷകർക്കു നിർദേശം ലഭിച്ചത്. ഇതനുസരിച്ച് മലയോര മേഖലയുടെ പല സ്ഥലത്തു നിന്നും ഏറെ ക്ലേശം സഹിച്ചാണ് അപേക്ഷകർ ഇന്നലെ ജില്ലാ ഓഫിസിലെത്തിയത്. അംഗപരിമിതരായതിനാൽത്തന്നെ പലരും ടാക്സി വാഹനം വിളിച്ചാണ് അഭിമുഖത്തിനു ഹാജരായത്.
എന്നാൽ അവിടെ എത്തിയപ്പോൾ മാത്രമാണു കൂടിക്കാഴ്ച മാറ്റിവച്ചതായി ഇവരെ അറിയിച്ചത്. ഇതോടെ ഇവർ തീർത്തും നിരാശയിലായി. കൂടിക്കാഴ്ചയുടെ കത്ത് അയച്ചതിനു പുറമെ പലരേയും ഓഫിസിൽ നിന്നു ഫോൺ വഴിയും വിവരം അറിയിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ച മാറ്റിയ വിവരം ഇവരെ അറിയിച്ചിരുന്നില്ല. ജില്ലാ ഓഫിസ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചിലരെ എടുത്തു കയറ്റേണ്ട സ്ഥിതിയുമുണ്ടായി. അംഗപരിമിതർക്കു അനായാസം പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ കെട്ടിടത്തിന്റെ താഴെ നിലകളിൽ ഇത്തരം കൂടിക്കാഴ്ചകൾ ക്രമീകരിക്കാൻ സംവിധാനമേർപ്പെടുത്തണമെന്ന ആവശ്യവും പലയിടത്തും പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം 25നു വൈകിട്ട് 5 മണിക്കാണു കൂടിക്കാഴ്ച മാറ്റിവയ്ക്കാനുള്ള നിർദേശം ഫോണിലൂടെ ലഭിച്ചതെന്നും അതിനാലാണ് അപേക്ഷകർക്കു കൃത്യമായി വിവരം നൽകാൻ കഴിയാതിരുന്നതെന്നും ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു. ഇതിനായുള്ള മാനദണ്ഡങ്ങളും മാറ്റിയിട്ടുണ്ട്. നിലവിലുള്ളവയ്ക്കു പുറമെ മറ്റുചില ഘടകങ്ങൾക്കു കൂടി മാർക്ക് നൽകും. ഇവ ഉൾപ്പെടുത്തി പുതിയ മാർഗനിർദേശം ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകരെ വിവരം അറിയിച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.