കണ്ണുതുറക്കണം; ഇനിയൊരു ജീവൻ പൊലിയരുത്: അപകടങ്ങൾ വിട്ടൊഴിയാതെ അടുത്തില കെഎസ്ടിപി റോഡ്

Mail This Article
പഴയങ്ങാടി∙ അടുത്തില കെഎസ്ടിപി റോഡ് മരണക്കെണിയായി മാറുകയാണ്. കെഎസ്ടിപി റോഡ് വന്നതിന് ശേഷം ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികൾ ഈ റോഡിന്റെ പ്രശ്നം പഠിച്ചിട്ടില്ല. അതിന്റെ ഒടുവിലത്തെ ഇരയാണ് ചെറുതാഴം പടന്നപ്പുറത്തെ ടി.അശ്വിൻ(20). അടുത്തില എരിപുരം ചെങ്ങൽ എൽപിസ്കൂളിന് മുന്നിലാണു രാവിലെ 8.40നു നാടിനെ നടുക്കിയ അപകടം നടന്നത്.
മംഗളൂരുവിലേക്കു പോത്തിനെയും കൊണ്ടുപോകുന്ന കൂറ്റൻ കണ്ടെയ്നർ ലോറി അശ്വിന്റെ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുന്നിലെ ഏണി ഒടിഞ്ഞു. നിലത്ത് വീണ അശ്വിന്റെ ദേഹത്തേക്ക് ലോറിയുടെ പിൻഭാഗം കയറിയിറങ്ങുകയായിരുന്നു.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ അശ്വിൻ തൽക്ഷണം മരിച്ചു.

അപകടം നടന്ന് ഏറെനേരം മരിച്ച ആളെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിനെയും നാട്ടുകാരെയും വിഷമത്തിലാക്കി. അപകടസ്ഥലത്തു നിന്നു മൊബൈൽ ഫോൺ ലഭിച്ചതോടെയാണ് മരിച്ചത് അശ്വിനാണെന്നു മനസ്സിലായത്. സ്ഥിരം അപകടകേന്ദ്രമായിട്ടും അപകടം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങൾ ഒരുക്കാത്തത് വീണ്ടും ഇവിടെ ജീവനുകൾ ഒന്നൊന്നായി പൊലിയാൻ കാരണമാകുന്നു. ഇവിടത്തെ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ കണ്ണുതുറക്കണം.