വിജിലൻസ് പറഞ്ഞത് ശരിയല്ല: മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ
Mail This Article
കണ്ണൂർ∙ തോട്ടടയിലെ ഓട്ടമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിലെ ക്യാമറ നന്നാക്കാത്തതു മനഃപൂർവമാണെന്ന വിജിലൻസിന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്നു മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ, പ്രവർത്തിക്കാത്ത ക്യാമറകൾക്കു മുന്നിലാണ് ഓട്ടമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതെന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്കു ശേഷം വിജിലൻസ് ആരോപിച്ചിരുന്നു.
‘2019 മുതൽ ക്യാമറ പ്രവർത്തിക്കുന്നില്ല. സ്വകാര്യ ഏജൻസിക്കാണു ക്യാമറയുടെ പരിപാലന കരാർ. അവർക്കും മോട്ടർ വാഹന വകുപ്പിന് ഇക്കാര്യത്തിൽ പലതവണ കത്തെഴുതിയതാണ്. നടപടിയൊന്നുമുണ്ടായില്ല. ഇതിനു മുൻപു നടന്ന വിജിലൻസ് പരിശോധനയിലും ഇക്കാര്യം അറിയിച്ചിരുന്നതാണ്. കേടായ ക്യാമറ മാറ്റി, 3 മാസം മുൻപു പുതിയ ക്യാമറ കെൽട്രോൺ വച്ചിരുന്നു. പക്ഷേ, അത് ഇതുവരെ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല.
യൂണിഫോമിടാതെയാണു ഡ്യൂട്ടി ചെയ്തതെന്ന ആരോപണവും തെറ്റാണ്. യൂണിഫോമിലായതിനാൽ, തിരിച്ചറിയൽ കാർഡിന്റെ ടാഗ് ധരിച്ചിരുന്നില്ലെന്നു മാത്രം. ടെസ്റ്റ് നടത്തുന്ന ബൈക്കുകൾക്ക് ഇരുവശത്തും കണ്ണാടി വേണമെന്നില്ല. ഒരു വശത്തു കണ്ണാടി വേണമെന്നു മാത്രമാണു മോട്ടർ വാഹന നിയമത്തിൽ പറയുന്നത്.
കാറിന്റെ ഓട്ടമാറ്റിക് ടെസ്റ്റ് നടത്തുന്നയിടത്തെ സെൻസറുകളും പ്രവർത്തനക്ഷമമല്ല. തുടർന്ന്, പഴയതു പോലെ കമ്പികൾ വച്ച് ടെസ്റ്റ് നടത്താൻ ശ്രമിച്ചുവെങ്കിലും ചില ഡ്രൈവിങ് സ്കൂളുകൾ ഉന്നത തലത്തിൽ നടത്തിയ ഇടപെടലുകൾ കാരണം ഉപേക്ഷിക്കേണ്ടി വന്നു. യാഥാർഥ്യങ്ങൾ ഇങ്ങനെയായിരിക്കെ, ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കാനാണു വിജിലൻസിന്റെ ശ്രമം.’ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നടപടി വേണം: ജനാധിപത്യ കേരള കോൺഗ്രസ്
കണ്ണൂർ∙ ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂൾ ഉണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ ഗൗരവമായി കണ്ട്, അനധികൃതമായി പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോജി ആനിയോട്ടം, ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ, ടോമിച്ചൻ നടുത്തൊട്ടിയിൽ, ബാബു അണിയറ, ജോസ് മാത്യു, ജയ്സൺ ചെമ്പേരി എന്നിവർ പ്രസംഗിച്ചു.