പുനർനിർമാണം വൈകി; നായിക്കാലി ഭാഗത്ത് റോഡ് ഇടിഞ്ഞുതീരുന്നു

Mail This Article
മട്ടന്നൂർ∙ മണ്ണൂർ റോഡിൽ നായിക്കാലി ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ ഭാഗം പുനർ നിർമാണം വൈകിയതിനാൽ റോഡ് ഇടിഞ്ഞു തീരുന്നു. പുഴയിൽ ഇനിയും വെള്ളം കയറിയാൽ റോഡിന്റെ ബാക്കി ഭാഗവും പൂർണമായി പുഴയെടുക്കുമെന്ന സ്ഥിതിയാണുള്ളത്. റോഡിനു സമീപത്തെ ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. ഇടിഞ്ഞ റോഡിൽ നടന്നു പോകാനുള്ള സ്ഥല സൗകര്യം കൂടി ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് മണ്ണൂർ, നായിക്കാലിയിലെ പ്രദേശവാസികൾ.
2019ലെ മഴക്കാലത്ത് മട്ടന്നൂർ - ഇരിക്കൂർ പാതയിലെ നായിക്കാലിയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നതാണ്. മഴ ശക്തമാകുന്നത്തോടെ ബാക്കിയുള്ള റോഡരികും ഇപ്പോൾ പുഴയിലേക്ക് ഇടിയുന്നുണ്ട്. രണ്ടു വർഷം മുൻപ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും മതിൽ കെട്ടി ഉയർത്തി റോഡ് പുനർ നിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രവൃത്തി കരാർ നൽകിയെങ്കിലും പണി തുടങ്ങാൻ വൈകിയത് വീണ്ടും ഗതാഗത പ്രതിസന്ധിക്ക് ഇടയാക്കി.
മാർച്ചിനു മുൻപ് ആരംഭിക്കേണ്ട റോഡ് പണി ഏപ്രിൽ അവസാനമാണ് തുടങ്ങിയത്. പാർശ്വ ഭിത്തി കെട്ടി ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ തന്നെ മഴ കാരണം മുഴുമിക്കാനായില്ല. ഒരു മാസം കൊണ്ടു പൂർത്തിയാക്കേണ്ട റോഡ് പണിയാണ് അനിശ്ചിതമായി നീളുന്നത്. വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ മണ്ണൂർ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ റോഡിൽ വാഹന ഗതാഗതം നിരോധിച്ചതിനെ തുടർന്നു മണ്ണൂർ എൽപി സ്കൂൾ വഴിയുള്ള റോഡിലൂടെയാണ് ചെറിയ വാഹനങ്ങൾ പോകുന്നത്.
മണ്ണൂർ പാലം വഴി ഇരിക്കൂറിലെത്താവുന്ന വിധത്തിൽ റോഡ് സൗകര്യം ഏർപ്പെടുത്താമെന്ന് അധികൃതർ വാഗ്ദാനം നൽകിയെങ്കിലും നിലവിലുള്ള മണ്ണൂർ എൽപി സ്കൂൾ, മണ്ണൂർ പറമ്പ് – മുള്ള്യം റോഡുകൾ നന്നാക്കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. വികസന സമിതിയുടെ നേതൃത്വത്തിൽ കെ.കെ.ശൈലജ എംഎൽഎയെ സമീപിച്ച് റോഡിന്റെ വിഷയം കഴിഞ്ഞ ദിവസം വീണ്ടും ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.