ലൈറ്റ് തെളിക്കൂ, കള്ളനെ പിടിക്കട്ടെ; കൂട്ടാറിലും കമ്പംമെട്ടിലും തെരുവുവിളക്കുകൾ പ്രവർത്തനരഹിതം

Mail This Article
കൂട്ടാർ∙ കരുണാപുരം പഞ്ചായത്തിൽ കൂട്ടാറിലും കമ്പംമെട്ടിലും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. മേഖലയിൽ മോഷണങ്ങൾ പെരുകിയിട്ടും പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം. കൂട്ടാറിന് സമീപം ട്രാൻസ്ഫോമറിലെ ഫ്യൂസ് കാരിയർ ഊരിമാറ്റി വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ച് മോഷണങ്ങൾ തുടർച്ചയായതോടെ നാട്ടുകാരും ഭീതിയിലാണ്.
കൂട്ടാറിലും തേഡ്ക്യാംപിലും ട്രാൻസ്ഫോമറിൽനിന്നുള്ള ലൈനുകൾ ഓഫ് ചെയ്തും സമീപകാലത്ത് മോഷണം നടന്നിരുന്നു. മഴയുടെ മറവിൽ മൂടിപ്പുതച്ച് റോഡിലൂടെ കടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കൂട്ടാർ സ്വദേശിയുടെ ഉടമസ്ഥയിലുള്ള മില്ലിൽനിന്നാണ് ഇരുമ്പ് പണപ്പെട്ടി അടക്കം മോഷ്ടാവ് കവർന്നത്.
മോഷണത്തിന് മുന്നോടിയായി ട്രാൻസ്ഫോമറിൽനിന്നു ലൈനുകളിലേക്ക് വൈദ്യുതി കടന്നുപോകുന്ന ലിങ്ക് സംവിധാനം ഓഫ് ചെയ്താണ് മോഷണം നടന്നിരിക്കുന്നത്. 5,000 രൂപ പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്നതായി ഉടമ പറയുന്നു. പണപ്പെട്ടി തകർത്ത് പണമെടുത്ത ശേഷം ഇരുമ്പിന്റെ പണപ്പെട്ടി കൂട്ടാറിലെ ആറിലേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. ഉടമയുടെ പരാതിയിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് കാരണം മോഷണശല്യം പെരുകി വരികയാണ്. ടൗണിലും ഗ്രാമീണ മേഖലകളിലും തെരുവുവിളക്ക് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കരുണാപുരം പഞ്ചായത്തിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് അറിയിച്ചു.