ആധാറിലെ തെറ്റ് തിരുത്തണം; ഓഫിസുകൾ കയറിയിറങ്ങി മടുത്ത് കുഞ്ഞുമോൻ

Mail This Article
കുമളി∙ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആധാറിലെ തെറ്റ് തിരുത്താൻ അധികൃതർ തയാറാകാത്തതിനാൽ മാസങ്ങളായി ഓഫിസുകളും അക്ഷയ കേന്ദ്രങ്ങളും കയറിയിറങ്ങുകയാണ് അണക്കര പുളിക്കൽ കുഞ്ഞുമോൻ (54) എന്ന തൊഴിലാളി. എസ്എസ്എൽസി ബുക്കിലെ ജനനത്തീയതിയിൽനിന്ന് വ്യത്യസ്തമായി ആധാറിൽ കടന്നുകൂടിയ തെറ്റ് തിരുത്താനാണ് ഓഫിസുകൾ കയറിയിറങ്ങുന്നത്.
അണക്കര ടൗണിലെ ബാർബർ തൊഴിലാളിയായ പുളിക്കൽ കുഞ്ഞുമോന്റെ എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി 13.05.1969 ആണ്. എന്നാൽ ആദ്യകാലത്ത് ആധാർ എടുത്തപ്പോൾ ഇതിൽ തെറ്റായി രേഖപ്പെടുത്തിയ ജനനത്തീയതി തിരുത്തുന്നതിനായി ഇദ്ദേഹം അക്ഷയ കേന്ദ്രങ്ങളെ സമീപിച്ചപ്പോൾ സാധിക്കില്ലെന്നാണ് ലഭിച്ച മറുപടി.
ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനായി അപേക്ഷ നൽകുന്നതിന് എസ്എസ്എൽസി ബുക്കും ആധാറും ആവശ്യമാണ്. എന്നാൽ ഇതിൽ രണ്ടിലും വ്യത്യസ്തമായ ജനനത്തീയതി ഉള്ളതിനാൽ ആധാറിലെ തീയതി തിരുത്തിയെങ്കിൽ മാത്രമേ അപേക്ഷ നൽകാൻ സാധിക്കൂ. പല അക്ഷയ കേന്ദ്രങ്ങളിലായി കഴിഞ്ഞ 9 മാസമായി ഇതേ ആവശ്യത്തിനായി കയറിയിറങ്ങുകയാണെന്ന് കുഞ്ഞുമോൻ പറയുന്നു. എന്നാൽ തിരുത്തി ലഭിക്കാത്തതിന്റെ വ്യക്തമായ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറാകുന്നില്ല.