ഒരുമാതിരി ചെയ്ത്തായിപ്പോയി; കലുങ്കിന്റെയും തോടിന്റെയും സംരക്ഷണഭിത്തി നിർമാണം ഉപേക്ഷിച്ച് കരാറുകാരൻ

Mail This Article
അടിമാലി ∙ പ്രളയത്തിൽ തകർന്ന കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈൽ – ഇടത്തൊട്ടി പടി റോഡിലെ കലുങ്കിന്റെയും തോടിന്റെയും സംരക്ഷണഭിത്തി നിർമാണം കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ ഇടത്തൊട്ടി ഭാഗത്ത് താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങളുടെ യാത്രാദുരിതം തുടരുകയാണ്.
2018ലെ പ്രളയത്തിൽ പ്രദേശത്തെ 3 വീടുകൾ പൂർണമായും തകർന്നു. റോഡ്, തോട്, കലുങ്ക് എന്നിവയും നാശത്തിലായി. പ്രളയാനന്തരം ഇടത്തൊട്ടി മേഖല ഒറ്റപ്പെട്ടു. ഇതോടെയാണ് ഇറിഗേഷൻ വകുപ്പിൽ നിന്ന് കലുങ്കിന്റെയും തോടിന്റെയും റോഡിന്റെയും സംരക്ഷണഭിത്തി നിർമാണത്തിനായി 20 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ കരാറുകാരൻ നിർമാണ ജോലികൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ യാത്രാദുരിതം തുടരുകയാണ്.
അടുത്ത നാളിൽ റോഡ് നിർമാണത്തിന് എംപി ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കലുങ്ക് – അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാതെ ഫണ്ട് വിനിയോഗം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നു കാണിച്ച് നാട്ടുകാർ കലക്ടർക്കു പരാതി നൽകി.