വ്യാപകമായി കായൽ നികത്തുന്നു; പ്രതിഷേധം

Mail This Article
അരൂർ∙എറണാകുളം –ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന എഴുപുന്ന – കുമ്പളങ്ങി പാലത്തിന്റെ താഴെ കായൽ നികത്തുന്നു.ഇതിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ , കലക്ടർ, എ.എം.ആരിഫ് എംപി , ദലീമ ജോജോ എംഎൽഎ, എഴുപുന്ന വില്ലേജ് ഓഫിസർ എന്നിവർക്കു പരാതി നൽകി.എഴുപുന്ന ഭാഗത്താണ് കായൽ നികത്തൽ ആരംഭിച്ചത്.
കായലിൽ ഒഴുക്കു തടസ്സപ്പെടുന്ന രീതിയിലാണ് പൂഴി വിരിച്ചു നികത്തുന്നതെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് കായൽ നികത്തുന്നത് അടിയന്തരമായി നിരോധിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് ഊന്നി –ചീനവല മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അനുമതി ഇല്ലാതെയാണ് വ്യക്തി കായൽ നികത്തുന്നതെന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.കായൽ നികത്തുന്നതിനെതിരെ നാട്ടുകാരും രംഗത്തുണ്ട്.
രാത്രിയിലാണ് പൂഴി അടിച്ചു നികത്തുന്നത്.കൊച്ചി കായലുമായും അരൂർ കൈതപ്പുഴ കായലുമായും ബന്ധപ്പെട്ടു കിടക്കുന്ന ആഴവും ശക്തിയായ ഒഴുക്കുമുള്ള കായലാണിത്.നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കായൽ നികത്തുന്നത്.