4 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

Mail This Article
കറ്റാനം∙ ഭരണിക്കാവ് പഞ്ചായത്ത് ഒന്നാം വാർഡ് ഓലകെട്ടിയമ്പലം ഭാഗത്തു കഴിഞ്ഞ ദിവസം കുട്ടിയുൾപ്പെടെ 4 പേർക്കു പേപ്പട്ടിയുടെ കടിയേറ്റു. കണ്ടത്തിൽ ഗീത (60), കുന്നേൽ ഉദയമ്മ (50), ഇടയിലെ വീട്ടിൽ കിഴക്കതിൽ രാജൻ (45), രാജന്റെ സഹോദരൻ രാജേഷിന്റെ മകൻ നിരഞ്ജൻ (6) എന്നിവർക്കാണു പേപ്പട്ടിയുടെ കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ഇവർ വീടുകളിൽ വിശ്രമത്തിലാണ്. മേഖലയിലെ ഒട്ടേറെ വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും നായ കടിച്ചിരുന്നു.
ആക്രമണം നടത്തിയ പേപ്പട്ടിയെ കണ്ടെത്താൻ കഴിയാത്തതു നാട്ടുകാരെ ഭീതിയിലാക്കുന്നു. വള്ളികുന്നത്ത് കഴിഞ്ഞ മാസം 12ന് മനോരമ ഏജന്റ് ഉൾപ്പെടെ 8 പേർക്കു പേപ്പട്ടിയുടെ കടിയേറ്റിരുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം ഭീതിജനകമായി കൂടിയിട്ടും വേണ്ട നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന നായ്ക്കൾ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ് അക്രമാസക്തരാകുന്നത്. രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ഇരുചക്രവാഹന യാത്രികരുടെ പിന്നാലെ ഓടി എത്തി ആക്രമിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
നടപടി വേണം: ബിജെപി
കറ്റാനം ∙ ഭരണിക്കാവ് പഞ്ചായത്തിലെ തെരുവ് നായ്ക്കളുടെ ശല്യത്തിന് എതിരെ എത്രയും വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി അധികൃതരോട് ആവശ്യപ്പെട്ടു. ബിജെപി ഭരണിക്കാവ് മേഖല പ്രസിഡന്റ് ബി.അജിത്ത്, യുവമോർച്ച ചെട്ടികുളങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ജയന്ത്, മേഖല കമ്മിറ്റി അംഗം കലേഷ്, ബൂത്ത് കമ്മിറ്റി അംഗം അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.