ADVERTISEMENT

ആലപ്പുഴ∙ ജാമ്യത്തിലിറങ്ങിയ പ്രതിയെ ജില്ലാ ജയിലിനുള്ളിലേക്കു വിളിച്ചുവരുത്തി അയാളുമായി ചേർന്ന് അസി.സൂപ്രണ്ട് മറ്റൊരു തടവുകാരനെ മർദിച്ചെന്നു പരാതി. സഹതടവുകാർ ഇടപെട്ടതോടെ പരുക്കേറ്റയാളെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അവിടെ നിന്നു സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു. മർദനമേറ്റയാൾ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ കേസെടുക്കാൻ അനുമതി തേടി ആലപ്പുഴ സൗത്ത് പൊലീസ് മജിസ്ട്രേട്ടിനു റിപ്പോർട്ട് നൽകി. ജില്ലാ ജയിലിൽ 21ന് ആണ് വിവാദ സംഭവം. വയോധികനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മണ്ണഞ്ചേരി സ്വദേശി ഫൈസലിനാണു മർദനമേറ്റത്. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് ജയിലിൽ ചെറിയ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ കണക്കു തീർക്കലാണു നടന്നതെന്നാണ് ആരോപണം.

ഒരാഴ്ച മുൻപ് ജാമ്യത്തിലിറങ്ങിയ റിമാൻഡ് തടവുകാരൻ അമ്പലപ്പുഴ കോമന സ്വദേശിയെയാണു ജയിൽ സൂപ്രണ്ടിന്റെ മുറിയിലേക്ക് അസി.സൂപ്രണ്ട് വിളിച്ചുവരുത്തിയത്. അയൽക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. പിന്നാലെ ഫൈസലിനെ സെല്ലിൽ നിന്നിറക്കി അങ്ങോട്ടു കൊണ്ടുവന്നു. ഭക്ഷണം വിളമ്പൽ തർക്കത്തെപ്പറ്റി ചോദിച്ച ശേഷം ഇരുവരും ചേർന്നു ഫൈസലിനെ മർദിച്ചെന്നാണു പരാതി. ജാമ്യത്തിലിറങ്ങിയ പ്രതി സംഭവദിവസം ഉച്ചയ്ക്ക് 12.05 മുതൽ 12.50 വരെ അവിടെ ഉണ്ടായിരുന്നതായി ജയിലിലെ ഇൻ–ഔട്ട് റജിസ്റ്ററിലുണ്ട്. 12.40 ന് ഫൈസലിനു ജയിലിൽ മർദനമേറ്റെന്നാണു ഡോക്ടറുടെ റിപ്പോർട്ട്.

കോമന സ്വദേശിയെ ജയിലിലേക്കു വിളിച്ചുവരുത്തിയതാണെന്ന് ആലപ്പുഴ ജില്ലാ ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാർ സ്ഥിരീകരിച്ചു. ജയിലിൽ ഫൈസൽ തന്നെ മർദിച്ചെന്നു കോമന സ്വദേശി ജാമ്യത്തിലിറങ്ങിയ ശേഷം ഫോണിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ചോദിക്കാനാണു വിളിപ്പിച്ചത്. ഫൈസലിനെയും സൂപ്രണ്ടിന്റെ മുറിയിലേക്കു വിളിപ്പിച്ചിരുന്നു. പരാതിയിൽ പറയുന്ന തരത്തിലുള്ള മർദനം ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് അറിയിച്ചു. എന്നാൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം ഉണ്ടായാൽ പൊലീസിനെ അറിയിക്കുകയാണു വേണ്ടതെന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ വിളിച്ചുവരുത്തി തെളിവെടുക്കാനുള്ള അധികാരം ജയിൽ അധികൃതർക്കില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരു സംഘർഷത്തെക്കുറിച്ച് ജയിൽ അധികൃതർ പൊലീസിൽ അറിയിച്ചിട്ടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com