ഭിന്നശേഷിക്കാരുടെ മിസ്റ്റർ ഇന്ത്യയായി പി. കൃഷ്ണകുമാർ

Mail This Article
ഹരിപ്പാട് ∙ ശാരീരിക പരിമിതിയെ മനോബലം കൊണ്ട് കീഴ്പ്പെടുത്തി ഹരിപ്പാട് വെട്ടുവേനി ആലുംമൂട്ടിൽ വടക്കതിൽ പി. കൃഷ്ണകുമാർ(25) ഭിന്നശേഷിക്കാരുടെ മിസ്റ്റർ ഇന്ത്യയായി. ബെംഗളൂരുവിൽ നടന്ന നാഷനൽ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷന്റെ പാരാ ബിൽഡിങ് ചാംപ്യൻഷിപ്പിലാണ് കൃഷ്ണകുമാറിനെ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുത്തത്.
അപകടത്തിൽ വിരലുകൾ നഷ്ടപ്പെട്ടെങ്കിലും നേട്ടങ്ങൾ കൊയ്യാനുള്ള കഠിനപ്രയത്നമാണ് കൃഷ്ണകുമാറിന്റെ വിജയത്തിനു പിന്നിൽ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പടക്കം പൊട്ടി കൃഷ്ണകുമാറിന്റെ തള്ളവിരൽ ഉൾപ്പെടെ 3 വിരലുകൾ നഷ്ടപ്പെട്ടിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ ജിമ്മിൽ പരിശീലനം തുടങ്ങി. വിരലുകൾ ഇല്ലാത്തത് ആദ്യമൊക്കെ പരിശീലനത്തിന് ബുദ്ധിമുട്ടായി. ഡാണാപ്പടി ബ്രദേഴ്സ് ജിമ്മിലായിരുന്നു പരിശീലനം.
കൃഷ്ണകുമാറിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ജിം ഉടമ കെ.പി.മോഹനചന്ദ്രൻ ഫീസ് വാങ്ങാതെയാണ് പരിശീലിപ്പിക്കുന്നത്. തന്റെ നഷ്ടങ്ങളെ നേട്ടങ്ങളാക്കാൻ കഠിന പരിശ്രമം നടത്തിയതിനെ തുടർന്ന് പലതവണ മിസ്റ്റർ കേരളയായി. 2022 ൽ മിസ്റ്റർ സൗത്ത് ഇന്ത്യാ പട്ടവും കൃഷ്ണകുമാർ കരസ്ഥമാക്കിയിരുന്നു. അച്ഛൻ പുരുഷോത്തമൻ കൂലിപ്പണിക്കാരനാണ്. അമ്മ രാധാമണി തൊഴിലുറപ്പ് തൊഴിലാളിയും.ബോഡി ബിൽഡിങ്ങിൽ ഉയരങ്ങൾ താണ്ടാൻ ആഗ്രഹിക്കുന്ന കൃഷ്ണകുമാർ ഇന്റർനാഷനൽ ബോഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശ്രമത്തിലാണ്.