നഷ്ടക്കച്ചവടത്തിനിടയിലും 200 കെ സ്റ്റോറുകൾകൂടി തുറക്കുന്നു

Mail This Article
ആലപ്പുഴ∙ റേഷൻ കടകളെ ലാഭത്തിലാക്കാൻ തുടക്കമിട്ട ‘കെ സ്റ്റോർ മോഡൽ’ നഷ്ടക്കച്ചവടമായിട്ടും 200 റേഷൻ കടകൾ കൂടി നവീകരിച്ച് കെ സ്റ്റോർ ആക്കാൻ പദ്ധതി. ഓണത്തിനു മുൻപ് ഇവ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുറന്ന 108 കെ സ്റ്റോറുകളാണ് സംസ്ഥാനത്താകെ പ്രവർത്തിക്കുന്നത്. പൊതുവിതരണ വകുപ്പിൽ നിന്നു ധനസഹായമൊന്നുമില്ല.
വ്യാപാരികൾ സ്വന്തം കയ്യിൽ നിന്നു പണം മുടക്കിയാണു റേഷൻ കടകൾ കെ സ്റ്റോറാക്കിയത്. മിക്കവർക്കും ഒരു ലക്ഷം രൂപയോളം ചെലവായി. എന്നാൽ പ്രതീക്ഷിച്ച പോലെ ഉൽപന്നങ്ങൾ കിട്ടിയില്ലെന്നും ലാഭം കിട്ടത്തക്ക വരുമാനം ഉണ്ടായില്ലെന്നും വ്യാപാരികൾ പറയുന്നു. മാവേലി സ്റ്റോറുകളിൽ ലഭിക്കുന്ന 13 ഇനം ഉൽപന്നങ്ങളും ശബരി, മിൽമ ഉൽപന്നങ്ങളും ലഭ്യമാക്കുമെന്നായിരുന്നു കെ സ്റ്റോറുകൾ തുടങ്ങിയപ്പോൾ പ്രഖ്യാപനം. എന്നാൽ ശബരി ഉൽപന്നങ്ങളും മിൽമയുടെ നെയ്യും പായസം മിക്സും മാത്രമാണു ലഭിക്കുന്നത്. ഇന്റർനെറ്റ് സേവനങ്ങളും മിനി ബാങ്കിങ് ഇടപാടുകളും കെ സ്റ്റോറിൽ ലഭ്യമാക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം.
ഓൺലൈൻ ബിൽ അടയ്ക്കൽ മാത്രമാണു നടക്കുന്നത്. ചോട്ടു ഗ്യാസ് എന്നു വിളിക്കുന്ന, 5 കിലോഗ്രാം ഭാരമുള്ള പാചകവാതക സിലിണ്ടർ കെ സ്റ്റോർ വഴി നൽകുന്നുണ്ട്. ഒരെണ്ണം വിറ്റാൽ 45 രൂപ ലാഭം കിട്ടുമെന്നതിനാൽ വ്യാപാരികൾക്കും താൽപര്യമുണ്ട്. എന്നാൽ വില 500 രൂപയ്ക്കു മുകളിലായതിനാൽ ആവശ്യക്കാർ കുറവാണ്. വയനാട്, കാസർകോട് ജില്ലകളിൽ നിന്നു 10 വീതവും മറ്റു ജില്ലകളിൽ നിന്നു 15 വീതവും കടകളാണു രണ്ടാംഘട്ടത്തിൽ കെ സ്റ്റോറുകളാക്കുന്നത്. കെ സ്റ്റോർ ആക്കാൻ ഉദ്ദേശിക്കുന്ന കടകളുടെ പട്ടിക ജില്ലകളിൽ നിന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഓഫിസിൽ സമർപ്പിച്ചിട്ടുണ്ട്.